അദ്ധ്യായം 35 - ഉദയാസ്തമന കൂത്ത്



ശാസ്താകാവ്..
അയ്യപ്പന്‍ പൂജക്ക് വൃക്ഷാരാധനയുമായി ബന്ധമുണ്ട് എന്നതിന്‍റെ തെളിവ്!!
ശ്രീപരശുരാമന്‍ നൂറ്റെട്ടു ശാസ്‌താകാവുകളും, അതേ പോലെ ദുര്‍ഗാലയങ്ങളും കേരളത്തിന്‍റെയും നാനാഭാഗങ്ങളിലുമായി സ്ഥാപിച്ചുവെന്നാണ്‌ ഐതിഹ്യം.മലക്ക് പോകാന്‍ വ്രതമെടുത്തിരിക്കുന്ന അയ്യപ്പന്‍മാര്‍ ആലപിക്കുന്ന ശാസ്താംപാട്ടിനെയും, ഭജനകീര്‍ത്തനത്തെയും, ഉടുക്കു കൊട്ടി പാട്ടിനെയും കൂടാതെ, വിവിധതരം അയ്യപ്പന്‍ പാട്ടുകള്‍ ഈ കാവുകളില്‍ ആലപിക്കുന്നുണ്ട്.

ഉദയാസ്തമനകൂത്തിനെ കുറിച്ച് മനസിലാക്കണമെങ്കില്‍, ശാസ്താകാവുകളില്‍ പാടുന്ന വിവിധതരം അയ്യപ്പന്‍ പാട്ടുകളെ കുറിച്ച് ബോധമുണ്ടായിരിക്കണം.ഇത് ദേവനാരായണനു നന്നായി അറിയാം.അതിനാല്‍, ഉദയാസ്തമകൂത്ത് എന്തെന്നുള്ള ചോദ്യത്തിനു മറുപടിയായി, ഈ ശാസ്താംപാട്ടുകളെ കുറിച്ചുള്ള വിശദീകരണമാണ്‌ അദ്ദേഹം ആദ്യം നല്‍കിയത്..

നന്ദുണിപ്പാട്ട്‌:
ഇതും ഒരു തരം അയ്യപ്പന്‍പാട്ടാണ്.അയ്യപ്പന്‍ കാവുകളിലും, ഭഗവതി ക്ഷേത്രങ്ങളിലും, കളമെഴുത്തും പാട്ടും നടത്തുന്ന, തെയ്യംപാടികള്‍ അഥവാ ദൈവംപാടികള്‍ എന്ന വിഭാഗത്തിലുള്ള ആളുകള്‍ നന്ദുണിയും കൈമണിയും ഉപയോഗിച്ച് പാടുന്ന പാട്ടാണിത്.

അയ്യപ്പന്‍ തീയാട്ടു പാട്ടുകള്‍:
തീയാട്ട് രണ്ട് വിധമുണ്ട്...
ഒന്ന് കാളിത്തീയാട്ട്, മറ്റെത് അയ്യപ്പന്‍ തീയാട്ട്!!
തീയാട്ടുണ്ണികള്‍ നടത്തുന്നതാണ്‌ കാളിത്തിയാട്ട്.എന്നാല്‍ തീയാടിനമ്പ്യാന്‍മാര്‍ ശാസ്താവിന്‍റെ പ്രീതിക്ക് വേണ്ടി അയ്യപ്പന്‍ കാവുകളില്‍ നടത്തുന്നതാണ്‌ അയ്യപ്പന്‍ തീയാട്ട്.
"ഇത് തന്നല്ലേ അയ്യപ്പന്‍ കൂത്ത്?"
വാമദേവന്‍ നമ്പൂതിരിയുടെ ചോദ്യത്തിനു മറുപടിയായി ദേവനാരായണന്‍ പറഞ്ഞു:
"അതേ, ഉത്തരകേരളത്തില്‍ ഇതിനെ അയ്യപ്പന്‍ കൂത്തെന്നും അറിയപ്പെടുന്നു"

ഉച്ചപ്പാട്ട്‌:
ഉച്ചപ്പൂജ കഴിഞ്ഞ് കാവില്‍ നടത്തുന്ന പാട്ട്.വെറ്റില, പട്ട്, കുരുത്തോല, വെള്ള വസ്ത്രം, എന്നിവയാല്‍ അലങ്കരിച്ച പന്തലില്‍ വച്ചോ, അല്ലെങ്കില്‍ പാട്ട് കൊട്ടിലില്‍ വെച്ചോ ആണ്‌ ഉച്ചപ്പാട്ട് നടത്തുന്നത്.

കളംപാട്ട്‌:
ഇത് കളം പൂജക്ക് ശേഷം പാടുന്ന പാട്ടുകളാണ്.
"കളം പൂജയോ?" വിഷ്ണുദത്തനു അതങ്ങോട്ട് ദഹിച്ചില്ല.
അതേ, കളം പൂജ തന്നെ..
പഞ്ചവര്‍ണ്ണപെടി കൊണ്ട് അയ്യപ്പന്‍റെ വിവിധരൂപങ്ങള്‍ കളമെഴുതുന്നു.ഈ കളമെഴുത്ത് അയ്യപ്പന്‍ തീയാട്ടിന്‍റെ ഭാഗമാണ്.അതിനു ശേഷമാണ്‌ കളം പൂജ നടത്തുന്നത്.

കളത്തിലാട്ടം‌:
ഇത് ഒരുതരം നൃത്തകലയാണ്, അയ്യപ്പന്‍കൂത്തിന്‍െറ മുഖ്യമായ രംഗമാണ്‌ ഈ കളത്തിലാട്ടം.

വലിയപാട്ട്‌‌:
ഇത് തീയാടികള്‍ പാടുന്ന കഥാഗാനങ്ങളാണ്.വളരെ ദൈര്‍ഘ്യമേറിയ ഗാനശാഖ ആയതിനാല്‍ ഇവ വലിയപാട്ട് എന്ന് അറിയപ്പെടുന്നു.അയ്യപ്പന്‍റെ ജനനവും, അതിനു ഹേതുവായ സംഭവങ്ങളും ഈ പാട്ടിലൂടെ ആഖ്യാനം ചെയ്യുന്നുണ്ടത്രേ!!

തോറ്റംപാട്ട്‌:
താളത്തോട് കൂടി ഗദ്യരൂപത്തില്‍ അയ്യപ്പന്‍റെ കഥ പറയുന്നതാണിത്.കളംപാട്ടിന്‍റെ അവസാനത്തിലാണ്‌ തോറ്റങ്ങള്‍ പാടുന്നത്.അയ്യപ്പന്‍റെ ജനനവും, വേദപരീക്ഷയുമെല്ലാം പന്ത്രണ്ടു ഖണ്ഡങ്ങളിലായി ഇതില്‍ ആഖ്യാനം ചെയ്തിരിക്കുന്നു.ശരിക്കും പറഞ്ഞാല്‍, വേഷഭൂഷാദികളോടെ അവതരിപ്പിക്കുന്ന കൂത്തിലെ കഥ തന്നെയാണ്‌ ഇതിലെയും ഉള്ളടക്കം.

ദേവനാരായണന്‍ ഈ വിശദീകരണം പൂര്‍ത്തിയാക്കിയപ്പോഴേക്കും ഉച്ചഭക്ഷണത്തിനും, വിശ്രമത്തിനുമുള്ള സമയം ആയി.വഴിയരുകില്‍ കണ്ട ക്ഷേത്രത്തിലെ കളത്തട്ടില്‍ അവര്‍ സ്ഥാനം പിടിച്ചു.ആഹാരം പാകം ചെയ്യാനും, ഭക്ഷിക്കുന്നതിനും യോജിച്ച നേരം..
ആ വിശ്രമവേളയില്‍, ആഹാരം കഴിച്ചതിനു ശേഷം, ദേവനാരായണന്‍ ഉദയാസ്തമനകൂത്തിനെ കുറിച്ച് വിശദീകരിച്ചു..

അയ്യപ്പന്‍ തീയാട്ടിന്‍റെ ഏറ്റവും വികസിത രൂപമാണ്‌ ഉദയാസ്തമനകൂത്ത്.ധര്‍മ്മശാസ്താവ് ജന്മരഹസ്യം ആരാഞ്ഞപ്പോള്‍, പരമശിവന്‍റെ നിര്‍ദ്ദേശപ്രകാരം നന്ദികേശന്‍ മുദ്രകൈയ്യാല്‍ ശാസ്തോല്‍പത്തി ആടി കാണിക്കുന്നതാണ്‌ കൂത്തിന്‍റെ പശ്ചാത്തലം!!
ദുര്‍വ്വാസാവിന്‍റെ ശാപവും, പാലാഴിമഥനവും, മോഹിനിയില്‍ ശിവന്‍റെ പുത്രനായി ശാസ്താവ് ജനിച്ചതുമെല്ലാം ഇതില്‍ പ്രതിപാദിക്കുന്നു.
എന്നാല്‍ അതിനു ശേഷമുള്ള കഥയില്‍ വ്യത്യാസമുണ്ട്...
തീയാട്ടിനാധാരമായ കഥ പ്രകാരം, കൈലാസത്തില്‍ വളരുന്ന ശാസ്താവ് ഭൃഗുമഹര്‍ഷിയില്‍ നിന്ന് സകല വേദങ്ങളും സ്വായത്തമാക്കുകയും, ഇന്ദ്രനെ വേദപരീക്ഷയില്‍ പരാജിതനാക്കുകയും ചെയ്യുന്നു.ഇതിനു ശേഷം, മഹാദേവന്‍റെ നിര്‍ദ്ദേശപ്രകാരം ശാസ്താവ് മലനാട്ടില്‍ അഥവാ കേരളത്തില്‍ മനുഷ്യരുടെ കുലദൈവമായി വരുന്നു.
ദേവനാരായണന്‍ വിശദീകരണം പൂര്‍ത്തിയാക്കി.

ഇപ്പോള്‍ വിശ്രമവേള കഴിഞ്ഞിരിക്കുന്നു, ഇനി യാത്ര ആരംഭിക്കാം..
എരുമേലി ലക്ഷ്‌യമാക്കിയുള്ള ആ സംഘത്തിന്‍റെ യാത്ര..

"കര്‍പ്പൂരപ്രിയനേ...കര്‍പ്പൂരപ്രിയനേ
കാനനവാസനേ...കാനനവാസനേ
വീരമണികണ്ഠനേ...വീരമണികണ്ഠനേ
വില്ലാളിവീരനേ...വില്ലാളിവീരനേ"

ഭഗവാനില്‍ മനസ്സ് അര്‍പ്പിച്ച് ശരണം വിളികളുമായി അവര്‍ നീങ്ങുകയാണ്..
പെട്ടന്ന് എന്തോ അപകടം മണത്ത പോലെ ദേവനാരായണന്‍ ബ്രഹ്മദത്തനെ രവിവര്‍മ്മയുടെ മുന്നിലേക്ക് കയറ്റി നടത്തി.ആ കാഴ്ച കണ്ട വാമദേവന്‍ നമ്പൂതിരി, രവിവര്‍മ്മയുടെ ഇടത് ഭാഗത്തേക്ക് മാറി..
ദേവനാരായണന്‍ മുന്‍കൂട്ടി കണ്ടത് രണ്ടാമത്തെ അപകടമായിരുന്നു..
രവിവര്‍മ്മയെ ബാധിക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ അപകടം..
രൂപമുള്ള ശത്രുവില്‍ നിന്നും സംഭവിക്കാവുന്ന അപകടം..