അദ്ധ്യായം 41 - ഇനി വനയാത്ര



എരുമേലിയിലെ ആ രാത്രി..
രവിവര്‍മ്മ ഉള്‍പ്പെട്ട സംഘം പേട്ട തുള്ളലിനെ സംബന്ധിച്ചുള്ള ചര്‍ച്ചയിലാണ്.
അമ്പലപ്പുഴക്കാരും ആലങ്ങാട്ടുകാരും പേട്ടതുള്ളുന്നതിനെ കുറിച്ച് ദേവനാരായണന്‍ എല്ലാവര്‍ക്കും വിശദീകരിച്ച് കൊണ്ടിരിക്കുന്നു..
"ഉച്ചക്ക് മുമ്പാണ്‌ അമ്പലപ്പുഴക്കാര്‍ പേട്ട തുള്ളുന്നത്, അവരുടെ പേട്ട തുള്ളല്‍ ആരംഭിക്കുമ്പോള്‍ കൊച്ചമ്പലത്തിനു മുകളില്‍ കൃഷ്ണപരുന്ത് വട്ടമിട്ട് പറക്കും.അമ്പലപ്പുഴ കൃഷ്ണസ്വാമി പേട്ടതുള്ളല്‍ തൃക്കണ്‍പാര്‍ത്താലേ സഫലമാകു എന്ന വിശ്വാസത്തിന്‍റെ പൂര്‍ത്തീകരണമാണ്‌ ആ കൃഷ്ണപരുന്ത്"
"അപ്പോ ആലങ്ങാട്ടുകാരോ?"
"ഉച്ചക്ക് ശേഷമാണ്‌ ആലങ്ങാട്ടുകാരുടെ പേട്ടതുള്ളല്‍.ആ സമയത്ത് ആകാശത്ത് നക്ഷത്രോദയം ഉണ്ടാകും"
"ഇതൊക്കെ ശരിക്കുമുള്ളതാണോ?" രവിവര്‍മ്മക്ക് വിശ്വസിക്കാന്‍ പ്രയാസം.
"സംശയിക്കേണ്ടാ ഇതെല്ലാം സത്യമാ"
ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തി.

രാത്രി ആയതോട് കൂടി ഒരോരുത്തരായി ഉറക്കത്തിലേക്ക് വഴുതി വീണു.രവിവര്‍മ്മയും, വൈഷ്ണവനും എല്ലാം നല്ല ഉറക്കത്തില്‍ തന്നെ.ബ്രഹ്മദത്തന്‍ ഉറങ്ങുന്നുണ്ടെങ്കിലും ഇടക്കിടെ ഞെട്ടി ഉണരും.അയാളുടെ ഉപബോധമനസില്‍ രവിവര്‍മ്മയെ കുറിച്ചുള്ള ചിന്തകള്‍ മാത്രം..
ഇടക്കെപ്പോഴോ ഞെട്ടിയുണര്‍ന്ന ബ്രഹ്മദത്തന്‍ ഒരു കാഴ്ച കണ്ടു..
എല്ലാവരും കിടക്കുന്നതിനു അകലെ മാറി രണ്ട്പേര്‍ ഉറങ്ങാതെ ഇരിക്കുന്നു!!
ഈശ്വരാ, അത് ദേവനാരായണനും തിരുമേനിയുമല്ലേ??
എന്താണ്‌ അവര്‍ സംസാരിക്കുന്നത്??
ബ്രഹ്മദത്തന്‍ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.

"എന്ത് പറ്റി?"
ബ്രഹ്മദത്തന്‍റെ പരിഭ്രാന്തി കലര്‍ന്ന ചോദ്യം കേട്ടപ്പോള്‍ ദേവനാരായണന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"നാളത്തെ യാത്രയെ കുറിച്ച് ആലോചിക്കുകയായിരുന്നു, നാളെ നമുക്ക് മുക്കുഴിയില്‍ എത്തണം"
ഇങ്ങനെ പറഞ്ഞ ശേഷം പോകേണ്ട വഴിയെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു..
ഇനിയുള്ള യാത്ര കാനനത്തിലൂടെയാണ്!!
എരുമേലിയില്‍ നിന്ന് പമ്പ വരെ ഏകദേശം അമ്പത്തി ഒന്ന് കിലോമീറ്റര്‍ ദൂരമുണ്ട്.ഇവിടെ നിന്നും യാത്ര തുടങ്ങിയാല്‍ പേരൂര്‍ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട പിന്നെ മുക്കുഴി.
"നാളെ നമുക്ക് അവിടെ വിശ്രമിക്കാം"
പിറ്റേദിവസം മുക്കുഴിയില്‍ വിശ്രമിക്കാം എന്ന് കേട്ടപ്പോള്‍ ബ്രഹ്മദത്തന്‍ ചോദിച്ചു:
"അപ്പോള്‍ നാളെ പമ്പയിലെത്തില്ലേ?"
"ഇല്ല സ്വാമി, നാളെ എത്തില്ല.മറ്റേന്നാള്‍ കരിയിലാം തോടും, കരിമലയും, വലിയാനവട്ടവും, ചെറിയാനവട്ടവും കടന്ന് നമ്മള്‍ പമ്പയിലെത്തും"
ദേവനാരായണന്‍ വിശദമാക്കി കൊടുത്തു.
വഴിയെ കുറിച്ച് ഏകദേശ ധാരണയായപ്പോള്‍ ബ്രഹ്മദത്തന്‍ ചോദിച്ചു:
"ഈ വനത്തിലൂടെയുള്ള യാത്ര അപകടമല്ലേ?"
"സാധാരണ മലക്ക് പോകുന്ന സ്വാമിമാരെ സംബന്ധിച്ച് ഈ കാനന പാതയില്‍ അപകടം വരില്ല.എന്നാല്‍ രവിവര്‍മ്മക്ക് ഈ യാത്ര അപകടം നിറഞ്ഞത് തന്നെയാണ്"

ദേവനാരായണന്‍റെ ഈ മറുപടി ബ്രഹ്മദത്തനെ കൂടുതല്‍ വിഷമിപ്പിച്ചതേയുള്ളു.രവിവര്‍മ്മക്ക് ഒരു അപകടം കൂടി ഉണ്ടാവുമെന്ന് അറിയാമെങ്കിലും, കഴിഞ്ഞ് പോയ അപകടങ്ങള്‍ പോലെ മൂന്നാമത്തതും രവിവര്‍മ്മയെ ബാധിക്കില്ല എന്ന് അയാള്‍ വിശ്വസിക്കാന്‍ ശ്രമിക്കുന്നു.അപ്പോഴാണ്‌ ദേവനാരായണന്‍ ഈ യാത്ര അപകടം നിറഞ്ഞതാണെന്നു പറയുന്നത്, അതിനാല്‍ അയാള്‍ ചോദിച്ചു:
"സ്വാമി ശരിക്കും അപകടം ഉണ്ടാകുമോ?"
ബ്രഹ്മദത്തന്‍റെ ചോദ്യത്തിന്‍റെ അര്‍ത്ഥം ദേവനാരായണനു പിടികിട്ടി.രവിവര്‍മ്മയെ ബാധിക്കാതെ മൂന്നാമത്തെ അപകടം ഒഴിഞ്ഞു പോകുമോന്നാണ്‌ ചോദ്യം.എന്നാല്‍ അതിനെ കുറിച്ച് തീര്‍ച്ചയില്ലാത്ത ആ മാന്ത്രികന്‍, അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന മുഖഭാവത്തിലാണ്‌ ആ ചോദ്യത്തിനു മറുപടി നല്‍കിയത്:
"ഇവിടെ നിന്ന് പുറപ്പെട്ടാല്‍ പേരൂര്‍തോട്.അവിടെ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌.ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ കാനനം ആരംഭിക്കുന്നു, പിന്നെ പമ്പയിലെത്തുന്ന വരെ അപകടമാണ്‌ സ്വാമി"
ദേവനാരായണന്‍റെ ഈ മറുപടിയില്‍ മനംനൊന്ത ബ്രഹ്മദത്തന്‍ പതിയെ തിരികെ നടന്നു.ബ്രഹ്മദത്തന്‍ കേള്‍ക്കില്ല എന്ന് ഉറപ്പായപ്പോള്‍ വാമദേവന്‍ നമ്പൂതിരി ചോദിച്ചു:
"രവിവര്‍മ്മ പമ്പയില്‍ എത്തുമോ?"
ആ ചോദ്യത്തിനു മഹാമാന്ത്രികനായ ദേവനാരായണനു മറുപടി ഉണ്ടായിരുന്നില്ല, അല്പ സമയം കഴിഞ്ഞപ്പോള്‍ പതിഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു:
"എനിക്ക് പ്രതീക്ഷയില്ല!!"
ആ രാത്രി അങ്ങനെ കഴിഞ്ഞു.

പിറ്റേന്ന് പ്രഭാതമായി..
ദേവനാരായണനും സംഘവും അന്നത്തെ യാത്രക്ക് തയ്യാറായി..
ഇരുമുടിക്കെട്ടുമേന്തി യാത്ര തുടങ്ങും നേരം ശരണം വിളികള്‍ അവിടെയെങ്ങും മുഴങ്ങി..

"അരവണപ്രിയനേ....
........ശരണമയ്യപ്പാ!!
പമ്പാവാസനേ....
........ശരണമയ്യപ്പാ!!
പന്തളരാജനേ....
........ശരണമയ്യപ്പാ!!
വീരമണികണ്ഠനേ...
........ശരണമയ്യപ്പാ!!
വില്ലാളി വീരനേ....
........ശരണമയ്യപ്പാ!!
ഓങ്കാര പൊരുളേ....
........ശരണമയ്യപ്പാ!!"

എരുമേലിയില്‍ നിന്നും ആ സംഘം യാത്ര ആരംഭിച്ചു..

"ശബരിമലയിലെ അയ്യപ്പന്‍റെ ഉറക്ക് പാട്ട് ഏതാണെന്ന് അറിയാമോ?" വാമദേവന്‍ നമ്പൂതിരിയുടെ ചോദ്യം രവിവര്‍മ്മയോടായിരുന്നു.
"അറിയാം, ഹരിവരാസനം"
ഇങ്ങനെ മറുപടി നല്‍കിയ ശേഷം രവിവര്‍മ്മ തിരിച്ച് തിരുമേനിയോട് ചോദിച്ചു:
"ഹരിവരാസനം എഴുതിയത് ആരാണെന്ന് അറിയാമോ?"
തിരുമേനിക്ക് മറുപടിയില്ല!!
വെറുതെ ചോദിച്ച ഒരു ചോദ്യം തിരിച്ചടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല!!
ശബ്ദം താഴ്ത്തി അദ്ദേഹം ചോദിച്ചു:
"സ്വാമിക്ക് അറിയാമോ ആരാണെന്ന്?"
"കമ്പക്കുടി കുളത്തു അയ്യര്‍ രചിച്ചതാണെന്നാണ്‌ എന്‍റെ അറിവ്"
ഇങ്ങനെ മറുപടി നല്‍കിയ ശേഷം അത് ശരിയാണോ എന്ന അര്‍ത്ഥത്തില്‍ രവിവര്‍മ്മ ദേവനാരായണനെ നോക്കി, അത് കണ്ടതും അദ്ദേഹം പറഞ്ഞു:
"ശരിയാണ്, കമ്പക്കുടി കുളത്തു അയ്യര്‍ എന്നൊരു ഗുരുസ്വാമിയാണ്‌ ഹരിവരാസനം രചിച്ചത്.രാത്രിയില്‍ അയ്യപ്പന്‍മാര്‍ ഈ പാട്ട് ഒത്ത് പാടിയാണ്‌ ശബരിമല നട അടക്കുന്നത്"

ഹരിവരാസനത്തില്‍ നിന്നും ആ സംഘത്തിന്‍റെ ചര്‍ച്ച ശബരിമലയിലെ ദിവസപൂജകളിലേക്കും, തുടര്‍ന്ന് ഉത്സവപരിപാടികളിലേക്കും വഴിമാറി.എല്ലാവരുടെയും അറിവിനായി ഉത്സവം സംബന്ധിച്ചുള്ള പ്രധാന സംഭവങ്ങള്‍ ദേവനാരായണന്‍ വിവരിച്ചു കൊടുത്തു..

ഉത്സവത്തിനു മുമ്പായി പ്രാസാദ ശുദ്ധി, വാസ്തുബലി, വാസ്തു പുണ്യാഹം, മുളയിടല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ശുദ്ധി ക്രിയകള്‍ നടത്തും.അതേപോലെ ചതുശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തിയഞ്ച് കലശം എന്നിവ ഉള്‍പ്പെടുന്ന ബിംബശുദ്ധിക്രിയകളും നടത്തും. മാത്രമല്ല കൊടിയേറ്റം‍‍‍‍‍, ശ്രീഭൂതബലി‍‍‍‍‍, ഉത്സവബലി, പള്ളിവേട്ട, വിളക്കെഴുന്നള്ളിപ്പ്, ആറാട്ട് ‍‍‍‍‍എന്നീ പരിപാടികളും ഉത്സവത്തോട് അനുബന്ധിച്ച് ഉള്ളവയാണ്.

ഇങ്ങനെ വിശദീകരണം തുടരവേ ആ സംഘം പേരൂര്‍ തോട് പിന്നിട്ട് ഇരുമ്പൂന്നിക്കരയിലെത്തി.

ഇനി കോട്ടപ്പടിയാണ്..
നാടിനെയും കാടിനെയും വേര്‍തിരിക്കുന്ന കോട്ടപ്പടി!!
അവിടെ കര്‍പ്പൂരം കത്തിച്ച് ആ സംഘം ഉറക്കെ ശരണം വിളിച്ചു:

"കോട്ടപ്പടിയേ....
....ശരണമെന്‍റയ്യപ്പാ
......ശരണമെന്‍റയ്യപ്പാ
........ശരണമെന്‍റയ്യപ്പാ"

അവര്‍ കാനനയാത്ര ആരംഭിക്കുകയാണ്‌...
ഏത് ദിശയില്‍ നിന്നും, എങ്ങനെ വേണമെങ്കിലും അപകടം വരാന്‍ സാധ്യതയുള്ള യാത്ര..