അദ്ധ്യായം 50 - യാത്ര പൂര്‍ത്തിയാകുന്നു



കീഴ്ക്കോവില്‍ അയ്യപ്പക്ഷേത്രം..
രവിവര്‍മ്മയും കൂട്ടരും അവിടെ തിരിച്ചെത്തിയപ്പോള്‍ സമയം വൈകുന്നേരമായി.അവര്‍ അമ്പലത്തിലേക്ക് കയറിയ നിമിഷം തന്നെയാണ്‌ വൈകുന്നേരത്തെ പൂജകള്‍ക്കായി നട തുറന്നതും.പ്രാര്‍ത്ഥിച്ച് മാല ഊരിയതിനു ശേഷം ഭഗവാനു നന്ദി പറയാനായി രവിവര്‍മ്മ ശ്രീകോവിലിനു മുന്നിലെത്തി..
തൊഴുന്ന കൂട്ടത്തില്‍ അയാളുടെ നോട്ടം മുഴുവന്‍ വിഗ്രഹത്തിലായിരുന്നു..
ഇത് ശാസ്താവാണ്...
ശബരിമലയില്‍ ഇദ്ദേഹത്തിന്‍റെ അവതാരമായ അയ്യപ്പനും!!
വിഗ്രഹങ്ങള്‍ തമ്മില്‍ എന്താണ്‌ വ്യത്യാസമുള്ളത്??
പ്രത്യക്ഷത്തില്‍ ഒന്നും കാണുന്നില്ല!!
ശബരിമലയിലെ അയ്യപ്പന്‍റെ രൂപവും, കീഴ്ക്കോവിലെ ശാസ്താവിന്‍റെ രൂപവും തമ്മില്‍ നോക്കിയപ്പോള്‍ ഒരു ചെറിയ വ്യത്യാസം രവിവര്‍മ്മയുടെ കണ്ണില്‍പ്പെട്ടു..
കീഴ്ക്കോവിലെ ശാസ്താവിഗ്രഹത്തിന്‍റെ വലത്തെ കൈയ്യില്‍ ഒരു വരയുണ്ട്!!
വാമദേവന്‍ നമ്പൂതിരിയോട് അതിനു പിന്നിലെ ഐതിഹ്യം ചോദിക്കണം എന്ന് മനസില്‍ കരുതി അയാള്‍ തൊഴുതിറങ്ങി.

"അച്ഛാ, ദേ അമ്മ"
ഇങ്ങനെ പറഞ്ഞു കൊണ്ട് വൈഷ്ണവന്‍ രാധികയുടെ അടുത്തേക്ക് ഓടി.
സ്വാമിമാര്‍ തിരികെ വന്ന വിവരമറിഞ്ഞ് ഓടി വന്നതാണവള്‍.പെട്ടന്ന് രാധികയെ കണ്ടപ്പോള്‍ കഴിഞ്ഞതെല്ലാം പറയണമെന്ന് ബ്രഹ്മദത്തനു ആഗ്രഹമുണ്ട്..
സാവകാശമാകാം എന്നു കരുതി അയാള്‍ മൌനം പാലിച്ചു.
എന്നാല്‍ രാധികക്ക് മനസിലുള്ള സന്തോഷ വര്‍ത്തമാനങ്ങള്‍ എത്രയും വേഗം അറിയിക്കാനുള്ള ആഗ്രഹമായിരുന്നു, അവള്‍ പറഞ്ഞു:
"ശേഖര്‍ വിളിച്ചാരുന്നു.നമ്മുടെ ബില്ല്‌ പാസായി, മാത്രമല്ല ആ മെട്രോയുടെ ജോലി രവിക്ക് കിട്ടി"
അത് കേട്ടതും രവിവര്‍മ്മ അത്ഭുതപ്പെട്ടുപോയി..
ദേവനാരായണന്‍റെ വാക്കുകള്‍ അവന്‍റെ മനസില്‍ ഓടി വന്നു..
'ഇനി ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കും'
ഈശ്വരാ, അത് സത്യമായിരിക്കുന്നു!!

"തിരുമേനി പറഞ്ഞ പോലെ മൃത്യുജ്ഞയഹോമം മുടക്കിയട്ടില്ല" രാധികയുടെ വാക്കുകള്‍ വാമദേവന്‍ നമ്പൂതിരിയോടായിരുന്നു.
"നന്നായി കുഞ്ഞേ, അതിന്‍റെ ഫലവും ലഭിച്ചു"
ഇങ്ങനെ രാധികയോട് പറഞ്ഞിട്ട് തിരുമേനി എല്ലാവരോടുമായി പറഞ്ഞു:
"നമ്മുക്ക് കണ്ഠകാളനട ക്ഷേത്രത്തില്‍ കൂടി പോകാം"
എല്ലാവര്‍ക്കും അതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളു..
അവര്‍ കണ്ഠകാളനട ക്ഷേത്രത്തിലെത്തി..
മഹാദേവനെ തൊഴുതതിനു ശേഷം രവിവര്‍മ്മ തിരക്കിയത് കൃഷ്ണന്‍കുട്ടി മാരാരെയാണ്.വെളുപ്പാന്‍ കാലത്ത് ഹോമസ്ഥലത്ത് വിളക്ക് കത്തിച്ചതിനു നന്ദി പറയാന്‍ വേണ്ടി ആണ്‌ മാരാരെവിടെ എന്ന് അയാള്‍ വിഷ്ണുദത്തനോട് ചോദിച്ചത്.
വിഷ്ണുദത്തന്‍ ചൂണ്ടികാട്ടിയ വ്യക്തിക്ക് അരികിലേക്ക് വൈഷ്ണവനെയും കൂട്ടി രവിവര്‍മ്മ ചെന്നു, എന്നിട്ട് ചോദിച്ചു:
"മാരാരല്ലേ?"
രവിവര്‍മ്മയുടെ ചോദ്യം കേട്ടതും, ആ വ്യക്തി ഭയത്തോടെ പറഞ്ഞു:
"ക്ഷമിക്കണം, അറിയാതെ സംഭവിച്ച് പോയതാ.ദയവ് ചെയ്ത് പ്രശ്നമുണ്ടാക്കരുത്."
എന്ത്??
രവിവര്‍മ്മക്ക് അത്ഭുതം.
അതിനു മറുപടിയായി മാപ്പ് ചോദിക്കാനുള്ള കാരണം മാരാര്‍ വിശദമാക്കി..

മാരാര്‍ സാധാരണ അമ്പലത്തില്‍ തന്നെയാണ്‌ കിടക്കാറുള്ളത്..
രണ്ട് ദിവസം മുമ്പേയുള്ള ഒരു സംഭവം.
പുലര്‍ച്ചേ നാലുമണി ആകാറാകുന്നു..
ഒരു കുട്ടിയുടെ ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്.നോക്കുമ്പോള്‍ ഒരു ബാലന്‍ ഹോമസ്ഥലത്തെ നിലവിളക്ക് കത്തിച്ച് തൊഴുന്നു..
"ആരാ, എന്തിനാ വിളക്ക് കത്തിച്ചത്?"
"ഭഗവാനെ കാണുമ്പോള്‍ വിളക്ക് കത്തിച്ച് തൊഴണമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്" ബാലന്‍റെ മറുപടി.
എന്നാല്‍ ആ മറുപടി ധിക്കാരപൂര്‍വ്വമാണെന്ന് കരുതി മാരാര്‍ ആ ബാലനെ ഒരു വടിയെടുത്ത് അടിച്ചു.അപ്പോള്‍ തന്നെ കരഞ്ഞ് കൊണ്ട് അവന്‍ പുറത്തേക്ക് ഓടി..
പിന്നീട് പുറത്തിറങ്ങി അന്വേഷിച്ചിട്ടും അങ്ങനെ ഒരു ബാലനെ കണ്ടതേയില്ല.

തന്നെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ വിളക്ക് തെളിച്ചത് ഒരു ബാലനാണെന്ന് അറിഞ്ഞ രവിവര്‍മ്മ അത്ഭുതപ്പെട്ടു പോയി!!
ആരാണത്??
"ഇനി ആ പയ്യനെ കണ്ടാല്‍ മാരാര്‍ക്ക് തിരിച്ചറിയാമോ?"
"അത് ഈ ബാലനാ" മാരാരുടെ മറുപടി.
മറുപടിയോടൊപ്പം അദ്ദേഹം കൈ ചൂണ്ടിയത് വൈഷ്ണവനു നേരെ ആണെന്ന് കണ്ടപ്പോള്‍ രവിവര്‍മ്മ അമ്പരന്ന് പോയി..
വൈഷ്ണവനോ??
അതെങ്ങനെ ശരിയാകും??
വൈഷ്ണവനും മലക്ക് വന്നതല്ലേ??
"മാരാര്‍ക്ക് തെറ്റിയതാണോ?" സംശയത്തോടെയുള്ള രവിവര്‍മ്മയുടെ ചൊദ്യം.
"ഇല്ല, തെറ്റിയില്ല.സാറ്‌ നോക്കിയെ, എന്‍റെ അടി കൊണ്ട് മോന്‍റെ വലത്തെ കൈ പൊട്ടുകയും ചെയ്താരുന്നു.അതാ ഞാന്‍ ക്ഷമ ചോദിച്ചത്"
വലത്തെ കൈ പൊട്ടിയെന്നോ??
മാരാര്‍ക്കെന്താ വട്ടാണോ??
രവിവര്‍മ്മ ഇങ്ങനെ ചിന്തിച്ച നിമിഷം കണ്ഠകാളനട പരിസരത്ത് നിന്ന് മലക്ക് പോകാന്‍ തയ്യാറാവുന്ന അയ്യപ്പന്‍മാരുടെ ശരണം വിളികളുയര്‍ന്നു...

"സ്വാമിയേ...
.....ശരണമയ്യപ്പാ
..........ശരണമയ്യപ്പാ
............ശരണമയ്യപ്പാ"

അതിനു തുടര്‍ച്ചയായി കീഴ്ക്കോവില്‍ അമ്പലത്തിലെ മണിയടി ശബ്ദവും!!
ഒരു നിമിഷം..
കീഴ്ക്കോവിലെ ശാസ്താവിഗ്രഹത്തിന്‍റെ വലതുകൈയിലെ മുറിപ്പാട് രവിവര്‍മ്മയുടെ മനസില്‍ ഓടിയെത്തി, അടി കൊണ്ട് മുറിഞ്ഞ പോലത്തെ ഒരു പാട്..
ഈശ്വരാ..
അത് ഭഗവാനായിരുന്നോ??
അതേ, അത് ഭഗവാന്‍ തന്നെ..
സാക്ഷാല്‍ ഹരിഹരസുതനായ അയ്യപ്പസ്വാമി!!
സത്യം മനസിലായ രവിവര്‍മ്മ ചുറ്റും നില്‍ക്കുന്നവരോട് ഒന്നും പറയാതെ കീഴ്ക്കോവിലിലേക്ക് ഓടി..
അയാളുടെ പെട്ടന്നുള്ള ഈ പെരുമാറ്റത്തില്‍ അത്ഭുതപ്പെട്ട് തിരുമേനിയും കൂട്ടരും പുറകേ ഓടി.

രവിവര്‍മ്മ അമ്പലത്തില്‍ ചെന്ന സമയത്ത് ശാന്തി ദീപാരാധനക്ക് നടയടക്കാന്‍ തുടങ്ങുകയായിരുന്നു..
എങ്കിലും അവന്‍ ഒരു നോക്ക് കണ്ടു..
ഭഗവാന്‍റെ കൈയ്യിലെ അടി കൊണ്ട പാട്!!
"ഈശ്വരാ..ഭഗവാനേ, അയ്യപ്പസ്വാമി.."
രവിവര്‍മ്മ ഭക്തിപൂര്‍വ്വം വിളിച്ചു, തുടര്‍ന്ന് അയാള്‍ ആ തിരുമുമ്പില്‍ സാഷ്ടാംഗം വീണു!!
ഓടി വന്ന തിരുമേനിയും കൂട്ടരും എന്താണ്‌ സംഭവമെന്നറിയാതെ അന്തിച്ചു നിന്നു..
രവിവര്‍മ്മയുടെ മനസില്‍ ഇപ്പോള്‍ ഒരേ ഒരു രൂപം മാത്രം..
വില്ലാളിവീരനായ, കാനനവാസനായ, കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ രൂപം!!
ദീപാരാധനയുടെ മണിയടി ശബ്ദം!!
എഴുന്നേറ്റ് കണ്ണ്‌ തുറന്ന് നോക്കിയ രവിവര്‍മ്മ കണ്ടത് കര്‍പ്പൂരം ഉഴിയപ്പെടുന്ന ഭഗവാനെയാണ്!!
അത്ഭുതം..
ഇപ്പോള്‍ ആ വിഗ്രഹത്തില്‍ അടി കൊണ്ട പാട് ഉണ്ടായിരുന്നില്ല..
മാത്രമല്ല, ഭഗവാന്‍റെ മുഖത്ത് അത് വരെ കാണാത്ത ഐശ്വര്യവും!!
രവിവര്‍മ്മക്ക് തന്‍റെ ദേഹമാകെ കുളിരു കോരുന്നതായി തോന്നി.
ഭഗവാനില്‍ മനസര്‍പ്പിച്ച് അവന്‍ ഉറക്കെ വിളിച്ചു..

"ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ...."

ചുറ്റും നിന്നവര്‍ അതേറ്റു വിളിച്ചു..

".....ശരണമയ്യപ്പാ
........ശരണമയ്യപ്പാ
..........ശരണമയ്യപ്പാ"

ഒടുവില്‍ രവിവര്‍മ്മ ആ സത്യത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു!!
ഈശ്വരന്‍ ഉണ്ടെന്ന സത്യത്തെ..
തന്നിലുള്ള ചൈതന്യം, മുന്നിലുള്ള ഈശ്വരന്‍റെ വരപ്രസാദമാണെന്ന സത്യത്തെ..
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരോ മനുഷ്യനിലുമുള്ള ചൈതന്യമാണ്‌ ഈശ്വരന്‍ എന്ന സത്യത്തെ...
അതായത് പരമാത്മാവ് ഒരോരുത്തരിലും ഉണ്ടെന്ന സത്യത്തെ..
അത് നീ തന്നെയാണെന്ന സങ്കല്‍പ്പത്തെ..
തത് ത്വം അസി എന്ന് വിശ്വാസത്തെ..
അതിനാലാവാം അയാള്‍ ഉറക്കെ വിളിച്ച് പറഞ്ഞു:
"തത്വമസി...തത്വമസി...തത്വമസി"

ഇത് കേട്ടതും വാമദേവന്‍ നമ്പൂതിരി പറഞ്ഞു:
"ഈ യാത്ര സഫലമായി...
കണ്ടില്ലേ, ഒരോ മനുഷ്യനിലെയും ഊര്‍ജ്ജമായ ഈശ്വരനാണ്‌ മുന്നിലുള്ളതെന്ന് രവിവര്‍മ്മ തിരിച്ചറിഞ്ഞിരിക്കുന്നു.മലമുകളിലെ ദൈവത്തെ പോലെ, മാലയിട്ട ഭക്തനെയും അയ്യപ്പാ എന്ന് വിളിക്കുന്നത്, തത്വമസി എന്ന വാക്കിന്‍റെ പൂര്‍ണ്ണഭാവമാണെന്ന് ഈ യാത്രയില്‍ നിന്ന് രവിവര്‍മ്മക്ക് മനസിലായിരിക്കുന്നു.
ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനം എല്ലാവരിലും നിറക്കേണ്ടത് ഈ സങ്കല്‍പ്പമാണ്.രവിവര്‍മ്മയെ പോലെ ഈ തീര്‍ത്ഥാടനത്തിലൂടെ എല്ലാവര്‍ക്കും ഈ സത്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
അതിനായി അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ..
സ്വാമിശരണം"

കലിയുഗവരദന്‍ എന്ന നോവല്‍ ഇങ്ങനെ അവസാനിക്കുന്നു!!
എന്നാല്‍ കലിയുഗവരദന്‍റെ വിളയാട്ടങ്ങള്‍ തുടരുന്നു..

ശുഭം.