For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.
കലിയുഗ വരദന്‍ പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ..

അദ്ധ്യായം 38 - മണികണ്ഠന്‍റെ കഥ



വിഷ്ണുദത്തനും ദേവനാരായണനും തമ്മില്‍ നടന്ന സംഭാക്ഷണം ആരും അറിയുന്നുണ്ടായിരുന്നില്ല.എല്ലാവരും വാമദേവന്‍ നമ്പൂതിരിയുടെ കഥയില്‍ മുഴുകിയിരിക്കുകയായിരുന്നു...
പന്തളത്തെത്തിയ മണികണ്ഠന്‍റെ കഥയില്‍..

പന്തളം കൊട്ടാരം..
ശരിക്കും രാജകുമാരനെ പോലെയായിരുന്നു രാജാവ് മണികണ്ഠനെ വളര്‍ത്തിയത്.കുട്ടികളില്ലാത്ത തങ്ങള്‍ക്ക് ദൈവം തന്ന നിധിയാണെന്നാണ്‌ കരുതി രാജ്ഞിയും, ഒരു അമ്മയുടെ കരുതലോടെ ഭഗവാനെ ശുശ്രൂഷിച്ചു.കാലം കടന്ന് പോയി.അങ്ങനെയിരിക്കെ റാണിക്ക് ഒരു കുട്ടി പിറന്നു.മണികണ്ഠനും ആ രാജകുമാരനും സന്തോഷത്തോടെ ആ കൊട്ടാരത്തില്‍ കഴിഞ്ഞ് വന്നു..
മണികണ്ഠന്‍റെ ഗുരുകുല വിദ്യാഭ്യാസം..
മറ്റ് കുട്ടികള്‍ക്കില്ലാത്ത ഒരു അസാധാരണ പാടവം മണികണ്ഠനു ഉണ്ടായിരുന്നു, ആ കുമാരന്‍ വളരെ വേഗത്തില്‍ വിദ്യകള്‍ അഭ്യസിച്ചു.കാലം മണികണ്ഠനെ ഒരു ധീരയോദ്ധാവാക്കി മാറ്റി.

മൂത്ത പുത്രനായ മണികണ്ഠനെ യുവരാജാവായി വാഴിക്കാന്‍ രാജാവ് തീരുമാനിച്ചു.എന്നാല്‍ ദുഷ്ടനായ മന്ത്രിക്ക് ഈ തീരുമാനം ഇഷ്ടമായില്ല..
അയാള്‍ മണികണ്ഠനെ വകവരുത്താന്‍ തീരുമാനിച്ചു!!
"അയ്യോ എന്നിട്ട്?"
ആ ചോദ്യം ചോദിച്ചത് വൈഷ്ണവനായിരുന്നു.രവിവര്‍മ്മക്ക് മുന്നിലായി യാത്ര ചെയ്യുന്ന ബ്രഹ്മദത്തന്‍റെ കൈ പിടിച്ച് നടക്കുവാണെങ്കിലും അവന്‍റെ ശ്രദ്ധ മുഴുവന്‍ കഥയിലാണ്.രാജകുമാരനെ കളഞ്ഞ് കിട്ടിയതും, രാജാവാക്കാന്‍ പോകുന്നതുമെല്ലാം ഭാവനയില്‍ കണ്ട് കൊണ്ടിരുന്ന അവനു മന്ത്രിയുടെ രംഗപ്രവേശം സ്വല്പം ഭയമുണ്ടാക്കാതെയിരുന്നില്ല.
മണികണ്ഠനു എന്ത് സംഭവിച്ചു എന്ന് അവനു അറിയണം.
അവന്‍ ആകാംക്ഷയോടെ തിരുമേനിയുടെ മുഖത്തേക്ക് നോക്കി..
അദ്ദേഹം കഥ തുടര്‍ന്നു..

മന്ത്രി പല ദുര്‍മന്ത്രവാദങ്ങളും നടത്തി നോക്കി!!
ഭഗവാനു ഇത് വല്ലതും ഏല്‍ക്കുമോ??
ഇല്ല!!
ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാനായി അടുത്ത ശ്രമം...
എവിടെ??
അതും പരാജയപ്പെട്ടു!!
ഒടുവില്‍ ആ മന്ത്രിയുടെ തലയില്‍ ഒരു ദുഷ്ടബുദ്ധി ഉദിച്ചു.അത് തന്നെ പ്രാവര്‍ത്തികമാക്കാന്‍ അയാള്‍ തീരുമാനിച്ചു.ആ ദുഷ്ടന്‍ നേരെ രാജ്ഞിയുടെ അടുത്ത് ചെന്നു, എന്നിട്ട് പറഞ്ഞു:
"രാജാവ് മണികണ്ഠനെ യുവരാജാവാക്കാന്‍ പോകുന്നു"
"നല്ലതല്ലേ?" രാജ്ഞിയുടെ മറുചോദ്യം.
"മണികണ്ഠന്‍ യുവരാജാവായാല്‍ തമ്പുരാട്ടിയുടെ മകനു രാജ്യാധികാരം നഷ്ടമാകും"
ആ മറുപടി ഒരു ചതിപ്രയോഗത്തിനുള്ള കാരണമായി..
മന്ത്രിയും രാജ്ഞിയും ചേര്‍ന്ന് നടത്തിയ ഒരു കപടനാടകത്തിനുള്ള കാരണം..

അധികാരമോഹം..
ഏതൊരു മനുഷ്യനിലും മറ്റുള്ളവരെ ചതിക്കാനുള്ള വിഷവിത്ത് വിതക്കാന്‍ ഇതിനു കഴിയും.അന്ന് പന്തളത്തും അത് തന്നെയാണ്‌ സംഭവിച്ചത്.കുട്ടികളില്ലാത്തപ്പോള്‍ ദൈവം തന്ന വരത്തെ, മൂത്ത പുത്രനായി കണ്ട് വളര്‍ത്തിയ മണികണ്ഠനെ, മന്ത്രിയുടെ വാക്കില്‍ മയങ്ങി ചതിക്കാന്‍ രാജ്ഞി തീരുമാനിച്ചു..
എന്തിനു വേണ്ടി??
സ്വന്തം വയറ്റില്‍ വളര്‍ന്ന പുത്രനു രാജ്യം ലഭിക്കാന്‍ വേണ്ടി!!
അതിനായി രാജ്ഞി തലവേദന നടിച്ച് കിടന്നു..
സഹിക്കാന്‍ വയ്യത്ത തലവേദന പോലും!!
കൊട്ടാരം വൈദ്യന്‍ രംഗത്തെത്തി...
രാജ്ഞിയെ പരിശോധിച്ചട്ട് അദ്ദേഹം പറഞ്ഞു:
"ഈ രോഗം ചികിത്സിച്ച് ഭേദമാക്കണമെങ്കില്‍, പുലിപ്പാല്‍ ലഭിക്കണം"
പുലിപ്പാലോ??
എല്ലാവരും ഭയന്നു പോയി!!

രാജ്ഞിയുടെ ചതി മനസിലാക്കാതിരുന്ന രാജാവ് പുലിപ്പാലിനായി സൈന്യത്തെ കാട്ടിലേക്ക് അയച്ചു.ഒരു രക്ഷയുമില്ല, പുലിപ്പാല്‍ കിട്ടാതെ അവര്‍ മടങ്ങി വന്നു.ഒടുവില്‍ പുലിപ്പാലു കൊണ്ട് വരുന്നവര്‍ക്ക് പാതി രാജ്യം വരെ രാജാവ് വാഗ്ദാനം ചെയ്തു..
എന്നിട്ടും ആരും തയ്യാറായില്ല!!
ഒടുവില്‍ സാക്ഷാല്‍ മണികണ്ഠന്‍ ആ ദൌത്യം ഏറ്റെടുക്കാന്‍ തയ്യാറായി..
കാട്ടില്‍ പോയി പുലിപ്പാലുമായി വരാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചെങ്കിലും, യുവരാജാവ് ആകേണ്ട കുമാരനെ കാട്ടിലേക്ക് അയക്കാന്‍ രാജാവ് തയ്യാറായില്ല.എന്നാല്‍ മാതാവിനെ രക്ഷിക്കേണ്ടത് തന്‍റെ ചുമതലയാണെന്ന് ബോധിപ്പിച്ച ശേഷം രാജാവില്‍ നിന്ന് അനുവാദം വാങ്ങി മണികണ്ഠന്‍ കാട്ടിലേക്ക് യാത്രയായി..

എല്ലാവരും കഥയില്‍ ലയിച്ച് നടക്കുകയാണ്...
ആ സംഘം എരുമേലി ആവാറായിരിക്കുന്നു!!
പുലിപ്പാലിനായി മണികണ്ഠന്‍ വനത്തിലേക്ക് യാത്രയായതും, അവിടെ വച്ച് നടന്ന യുദ്ധങ്ങളും, ഒടുവില്‍ പുലിപ്പാലുമായി വരാനുള്ള കാരണവും വാമദേവന്‍ നമ്പൂതിരി സരസമായി വിശദീകരിച്ചു..
രവിവര്‍മ്മയുടെ മനസ്സ് ഇപ്പോള്‍ ആ സങ്കല്‍പ്പത്തിലാണ്..
പുലിപ്പാല്‌ തേടി കാട്ടിലേക്ക് പോയ അയ്യപ്പനെ കുറിച്ചുള്ള സങ്കല്‍പ്പത്തില്‍..
മണികണ്ഠന്‍ എന്ന വിളിപ്പേരോട് കൂടിയ അയ്യപ്പഭഗവാന്‍റെ കഥയില്‍ ലയിച്ചിരുന്ന വൈഷ്ണവന്‍ വളരെ സന്തോഷത്തിലാണ്, വളരെ നാള്‍ കൂടിയിട്ട് ഒരു യുദ്ധത്തിന്‍റെ കഥ കേട്ട സന്തോഷത്തില്‍.
അച്ഛന്‍റെ കൈയ്യില്‍ പിടിച്ചാണെങ്കിലും ഇരുവശങ്ങളിലേക്കും നോക്കിയാണ്‌ അവന്‍റെ യാത്ര.അങ്ങനെ നടന്ന് പോകുന്ന കൂട്ടത്തില്‍ വെറുതെ തിരിഞ്ഞ് രവിവര്‍മ്മയെ നോക്കിയ അവന്‍ ആ കാഴ്ച കണ്ട് ഞെട്ടിപ്പൊയി!!
തൊണ്ട പൊട്ടുന്ന ഒച്ചയില്‍ അവന്‍ അലറിപറഞ്ഞു:
"രവിമാമാ...മാറിക്കോ!!!"
ആ അലര്‍ച്ച കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയ എല്ലാവരും ആ കാഴ്ച കണ്ട് നടുങ്ങി പോയി!!
സാക്ഷാല്‍ ദേവനാരായണന്‍ പോലും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു..

കൂടുതല്‍ അയ്യപ്പചരിതങ്ങള്‍ അറിയുന്നതിനു ദയവായി ഇവിടെ ക്ലിക്കുക

കടപ്പാട്: ഗൂഗിള്‍, വിക്കിപീഡീയ, മാതൃഭൂമി ഹരിവരാസനം, മലയാളമനോരമ ശബരിമല സ്പെഷ്യല്‍, ദാറ്റ്സ് മലയാളം, വെബ് ലോകം, സമ്പൂര്‍ണ്ണഹോരാശാസ്ത്രം, നവഗ്രഹഫലങ്ങള്‍, പുരാണിക് എന്‍സൈക്ലോപീഡിയ, പിന്നെ പേരറിയാത്ത ചില ഗ്രന്‌ഥങ്ങളോടും.അതോടൊപ്പം വിവിധ മാധ്യമങ്ങളില്‍ ശബരിമലയെയും അനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതിയ അപരിചിതരായ കൂട്ടുകാര്‍ക്കും, ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കിത്തന്ന പ്രിയ സുഹൃത്തിനും, ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും, നന്ദി.അയ്യപ്പസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
അരുണ്‍ കായംകുളം

© Copyright
All rights reserved
Creative Commons License
Kaliyuga Varadan by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com