For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.
കലിയുഗ വരദന്‍ പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ..

അദ്ധ്യായം 44 - തിരുവാഭരണ ഘോഷയാത്ര



കല്ലിടാംകുന്നില്‍ നിന്നും ഇഞ്ചിപ്പാക്കോട്ടയിലേക്കുള്ള യാത്രയിലാണ്‌ സംഘം.കടുവയും കാട്ടുപോത്തും സ്വൈര്യവിഹാരം നടത്തുന്ന ഘോരവനത്തിലൂടെയാണ്‌ ആ സംഘത്തിനു സഞ്ചരിക്കേണ്ടിയിരുന്നത്.ആ യാത്രയില്‍ തിരുവാഭരണഘോഷയാത്രയുടെ തുടര്‍ന്നുള്ള ചടങ്ങുകളെ കുറിച്ച് ദേവനാരായണന്‍ വിവരിച്ചു..

മൂന്നാം നാള്‍..
മകരമാസം ഒന്നാം തീയതി..
അന്നേ ദിവസം അതിരാവിലെ രണ്ട് മണിയോടെ തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നു.ആ യാത്രയില്‍ അവര്‍ പ്ലാപ്പള്ളിയിലെ കൊച്ചുവേലന്‍റെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നിലക്കല്‍ ക്ഷേത്രത്തില്‍ എത്തുന്നു.ഇവിടെ വച്ച് ഭക്തര്‍ക്ക് ഭസ്മം പ്രസാദമായി നല്‍കുന്ന ചടങ്ങ് ഉണ്ടായിരിക്കുന്നതാണ്.
തുടര്‍ന്ന് പ്രഭാതഭക്ഷണം, അതിനു ശേഷം കൊല്ലമുഴിയിലെ ആദിവാസികളുടെ സ്വീകരണം.പിന്നീട് വലിയാനവട്ടത്തെത്തി മധുരവാസികളായ ഭക്തജനങ്ങളുടെ സ്വീകരണം.പിന്നീട് തിരുവാഭരണവും, മറ്റ് പേടകങ്ങളും പ്രാചീന കാട്ടുപാതയായ നീലിമല വഴി സന്നിധാനത്തേക്ക് അയച്ചിട്ട് തമ്പുരാനും പരിവാരങ്ങളും പമ്പയിലുള്ള രാജമണ്ഡപത്തില്‍ വിശ്രമിക്കുന്നു.

ഇനി തിരുവാഭരണത്തിന്‍റെ യാത്ര..
ശബരിപീഠത്തിലെയും ശരംകുത്തിയാലിലെയും സ്വീകരണത്തിനു ശേഷം സന്നിധാനത്തെത്തുന്ന തിരുവാഭരണത്തിലെ പ്രധാന പേടകം മേല്‍ശാന്തി ഏറ്റുവാങ്ങി ശ്രീകോവിലിലേക്കും, മറ്റ് രണ്ട് പേടകങ്ങള്‍ മാളികപ്പുറത്തേക്കും ആനയിക്കുന്നു...
അന്നുതന്നെ ശ്രീകോവിലിലെ അയ്യപ്പവിഗ്രഹത്തില്‍, ചുരിക ഒഴികെ മറ്റെല്ലാ തിരുവാഭരണങ്ങളും ചാര്‍ത്തും!!
തുടര്‍ന്നാണ്‌ ദീപാരാധനക്ക് നട തുറക്കുന്നത്..
ഇതാണ്‌ പുണ്യദര്‍ശനം!!
ഈ മകരസംക്രമവേളയില്‍, മകരനക്ഷത്രം കിഴക്കുദിക്കുകയും, ദേവന്‍മാര്‍ നടത്തുന്ന പൂജയുടെ പ്രഭാവലയം അവിടെ ദൃശ്യമാകുകയും ചെയ്യും..
ആ ദിവ്യജ്യോതിസാണ്‌ മകരജ്യോതി!!
സര്‍വ്വാഭരണവിഭൂഷിതനായ പുത്രനെ കാണാന്‍ വിഷ്ണുപരമേശ്വരന്‍മാര്‍ നക്ഷത്രമായി വരുന്നതായി ഒരു സങ്കല്‍പ്പം!!

ദേവനാരായണന്‍റെ വിശദീകരണം കേട്ടപ്പോള്‍ വിഷ്ണുദത്തനു ഒരു സംശയം, അവനത് തുറന്ന് ചോദിച്ചു:
"ഈ മകരജ്യോതി തന്നെയല്ലേ മകരവിളക്ക്?"
"അല്ല, രണ്ടും രണ്ടാണെന്നാണ്‌ എന്‍റെ അഭിപ്രായം"
ഇങ്ങനെ പറഞ്ഞിട്ട് ദേവനാരായണന്‍ തന്‍റെ ചിന്താഗതി പങ്ക് വച്ചു..
ആകാശത്ത് കാണുന്ന ദിവ്യജ്യോതിസാണ്‌ മകരജ്യോതി.എന്നാല്‍ ഈ ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്ന അഗ്നിപ്രഭാവത്തെയാണ്‌ മകരവിളക്കെന്ന് സങ്കല്‍പ്പിക്കുന്നത്.
"ആദിവാസികള്‍ അവരുടെ വിശ്വാസപ്രകാരം കത്തിക്കുന്നതാണെന്ന ആരോപണമുള്ളത് ഈ അഗ്നിപ്രഭാവത്തെയാണോ?" രവിവര്‍മ്മ പണ്ടെങ്ങോ വായിച്ച ഓര്‍മ്മയിലാണ്‌ അത് ചോദിച്ചത്.
"അതേ, കാട്ടില്‍ തെളിയുന്ന അഗ്നി ആദിവാസികള്‍ അവരുടെ വിശ്വാസപ്രകാരം കത്തിക്കുന്നതാണെന്ന് ഒരു ആരോപണം ഉള്ളത് നേരാ.എന്നാല്‍ മകരജ്യോതിയോടൊപ്പം പൊന്നമ്പലമേട്ടില്‍ തെളിയുന്ന അഗ്നിയെ ഭക്തിപൂര്‍വ്വം വണങ്ങാനാണ്‌ എല്ലാ അയ്യപ്പന്‍മാരും ആഗ്രഹിക്കുന്നത്"
അത് ശരിയാണ്‌ താനും..
ആ പുണ്യമുഹൂര്‍ത്തം ആഗ്രഹിക്കാത്ത ഭക്തനുണ്ടോ??
ഒരിക്കലെങ്കിലും നേരില്‍ തൊഴണമെന്ന ആഗ്രഹം എല്ലാവരുടെയും മനസിലുണ്ട്.

തുടര്‍ന്നാണ്‌ വേട്ടവിളി ചടങ്ങ്..
"വേട്ട വിളിയോ?" മുസ്തഫക്ക് ജിജ്ഞാസ.
അതേ, വേട്ടവിളി തന്നെ.ആ ചടങ്ങ് ഇപ്രകാരമാണ്..
തിരുവാഭരണം ചാര്‍ത്തുന്ന ദിവസം രാത്രി മാളികപ്പുറത്തമ്മയെ എഴുന്നള്ളിച്ച് പതിനെട്ടാം പടി വരെ കൊണ്ടു വരും.എന്നിട്ട് 'കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടോ' എന്ന് വിളിച്ച് ചോദിക്കും.അതിനു മറുപടിയായി ശരം കുത്തി ആലില്‍ ചെന്ന് നോക്കാന്‍ ശാന്തിക്കാരന്‍ ആവശ്യപ്പെടും.
കന്നി അയ്യപ്പന്മാര്‍ ദര്‍ശനത്തിനായി എത്താത്ത വര്‍ഷത്തില്‍ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാം എന്നാണ് അയ്യപ്പന്‍ വാക്ക് നല്‍കിയിരിക്കുന്നു എന്ന് ഐതിഹ്യം!!
കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയാലില്‍ ശരം കുത്തണമെന്നുണ്ട്. ശരംകുത്തിയാലില്‍ മാളികപ്പുറം ചെല്ലുമ്പോള്‍ അവിടം നിറയെ ശരമുണ്ടായിരിക്കും. പിന്നെ വാദ്യമേളങ്ങളില്ലാതെ മാളികപ്പുറം തിരിച്ചെഴുന്നള്ളുന്നു.
"ഐതിഹ്യത്തില്‍ എവിടെയാ മാളികപ്പുറത്തമ്മ?" രവിവര്‍മ്മയുടെ ചോദ്യം.
വളരെ നല്ല ചോദ്യം!!
സംഭവം ശരിയാണ്, രവിവര്‍മ്മക്ക് വിശദീകരിച്ച് കൊടുത്ത ഐതിഹ്യത്തില്‍ മാളികപ്പുറത്തമ്മയെ കുറിച്ച് ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല.
അതിനാല്‍ ദേവനാരായണന്‍ അത് വീശദീകരിച്ച് കൊടുത്തു..

മഹിഷി നിഗ്രഹത്തെ തുടര്‍ന്ന് ലീലക്ക് ശാപമോക്ഷം ലഭിക്കുകയും അവര്‍ സുന്ദരിയായ ഒരു സ്ത്രീയായി മാറുകയും ചെയ്തു.തന്നെ മോചിപ്പിച്ച മണികണ്ഠനില്‍ അനുരക്തയായ ആ ദേവി, അയ്യപ്പന്‍ തന്നെ വിവാഹം കഴിക്കേണമെന്ന് അപേക്ഷിക്കുന്നു.എന്നാല്‍ നിത്യബ്രഹ്മചാരിയായ ഭഗവാനു ആ വിവാഹത്തിനു സമ്മതമായിരുന്നില്ല.ഒടുവില്‍ ദേവിയുടെ നിരന്തരമായ അപേക്ഷ കണ്ടപ്പോള്‍, ശബരിമലയില്‍ കന്നി അയ്യപ്പന്‍മാര്‍ വരാതിരിക്കുന്ന വര്‍ഷത്തില്‍ ദേവിയെ വിവാഹം കഴിച്ചു കൊള്ളാമെന്ന് അദ്ദേഹം സമ്മതിച്ചു.അതിനായി കാത്തിരിക്കുന്ന ആ ദേവിയാണ്‌ മാളികപ്പുറത്തമ്മ.
ദേവനാരായണന്‍ വിശദീകരണം നിര്‍ത്തി.
"ശരംകുത്തിയാലും കന്നി അയ്യപ്പനും തമ്മിലെന്ത് ബന്ധം?"
മാളികപ്പുറത്തമ്മ ശരംകുത്തിയാലില്‍ പോകുന്ന ചടങ്ങിനെ കുറിച്ചറിയാനായിരുന്നു രവിവര്‍മ്മ അങ്ങനെ ചോദിച്ചത്.ആ ചോദ്യത്തിനു ദേവനാരായണന്‍ ഇങ്ങനെ വിശദീകരണം കൊടുത്തു..

ശരം കുത്തിയാലില്‍ ചെന്നാണ്‌ ദേവി കന്നി അയ്യപ്പന്‍മാര്‍ വന്നിട്ടുണ്ടോന്ന് അറിയുന്നത്.എരുമേലിയില്‍ പേട്ട തുള്ളി വരുന്ന കന്നി അയ്യപ്പന്‍മാര്‍, തങ്ങളുടെ കയ്യിലുള്ള അമ്പ്, ശരംകുത്തിയാലില്‍ കുത്തി നിര്‍ത്തണമെന്നാണ്‌ പറയപ്പെടുന്നത്.പണ്ട് ശരമെയ്ത് ഭഗവാന്‍ ശബരിമല വാസസ്ഥലമായി തിരഞ്ഞെടുത്തതിനെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിതെന്നും ഒരു വാദമുണ്ട്.എന്ത് തന്നെയായാലും 'വേട്ട വിളി' എന്ന ചടങ്ങില്‍ ശരംകുത്തിയാലില്‍ ചെല്ലുന്ന ദേവി അവിടെ കുത്തി വച്ചിരിക്കുന്ന ശരങ്ങള്‍ കണ്ട് മനോവേദനയോടെയാണ് തിരികെ യാത്ര ആകുന്നത്.

അത്ഭുതത്തോടെ വിശദീകരണം കേട്ട് നിന്ന രവിവര്‍മ്മയോട് ദേവനാരായണന്‍ പറഞ്ഞു:
"മകരവിളക്ക് കഴിഞ്ഞ് അഞ്ചാം നാള്‍ നട അടക്കും.അതുവരെ ഈ അനുഷ്ഠാനങ്ങള്‍ തുടരും"
ആ സംഘത്തില്‍ എല്ലാവര്‍ക്കും ഇതൊക്കെ പുതിയ അറിവുകളായിരുന്നു..
വൃശ്ചികം ഒന്ന് മുതല്‍ നാല്‍പ്പത്തി ഒന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മണ്ഡലക്കാലത്തിന്‍റെ സമാപനദിവസത്തെ മണ്ഡലപൂജക്ക് തങ്കയങ്കി ചാര്‍ത്തുന്നതും, മകരം ഒന്നാം തീയതി മകരവിളക്കിനു തിരുവാഭരണം ചാര്‍ത്തുന്നതുമെല്ലാം വിശദീകരിച്ച് കേട്ടപ്പോള്‍ വിഷ്ണുദത്തനു ഒരു സംശയം:
"അപ്പോ ഈ പമ്പാവിളക്ക് എന്തുവാ?"
ആ ചോദ്യത്തിനു ചിരിച്ച് കൊണ്ട് ദേവനാരായണന്‍ വിശദീകരണം നല്‍കി:
"ഇത് മകരവിളക്കിനു തലേന്നാള്‍ പമ്പയിലാണ്‌ നടക്കുന്നത്.വിളക്ക് ചങ്ങാടങ്ങള്‍ പമ്പയിലൂടെ ഒഴുക്കിവിടുന്ന ചടങ്ങാണ് പമ്പവിളക്ക്.എരുമേലി പേട്ട തുള്ളിയെത്തുന്ന അയ്യപ്പഭക്തന്മാര്‍ ഈ ദിവസം പമ്പാതീരത്ത് പമ്പാ സദ്യയും ഒരുക്കുന്നു.സാക്ഷാല്‍ ഭഗവാന്‍ സദ്യയില്‍ പങ്കുകൊള്ളാന്‍ എത്തുമെന്നാണ് വിശ്വാസം."

വിശദീകരണങ്ങള്‍ ഇങ്ങനെ തുടരവേ ആ സംഘം ഇഞ്ചിപ്പാറക്കോട്ടയിലെത്തി..
ദേവനാരായണന്‍റെ ഉപദേശപ്രകാരം, കോട്ടയിലെ ശാസ്താവിനെ തൊഴുത് നാളികേരമുടച്ച് അവര്‍ ശരണം വിളിച്ചു..

"സ്വാമിയേ...
...ശരണമയ്യപ്പാ
......ശരണമയ്യപ്പാ
.........ശരണമയ്യപ്പാ"

പ്രാര്‍ത്ഥനക്ക് ശേഷം ഭഗവാനു ഇഷ്ടമായ വെടിവഴിപാടും നടത്തിയട്ട്, അഴുതമേട് കയറിയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ അവര്‍ അവിടെ വിശ്രമിച്ചു.
"ഈ പറകൊട്ടിപാട്ട്, വേട്ടവിളി പോലത്തെ ചടങ്ങാണോ?"
വെറുതെ ഇരിക്കുന്ന കൂട്ടത്തില്‍ വിഷ്ണുദത്തനാണ്‌ ആ സംശയം ചോദിച്ചത്.പറകൊട്ടിപാട്ട് മാളികപ്പുറത്തമ്മയുമായി ബന്ധപ്പെട്ട ചടങ്ങാണെന്ന് അറിയാം, എന്നാല്‍ എന്താണതെന്ന് അറിയാത്തതാണ്‌ ഇങ്ങനെ ഒരു ചോദ്യത്തിനു കാരണമായത്.
ആ സംശയത്തിനു മറുപടി നല്‍കിയത് വാമദേവന്‍ നമ്പൂതിരിയായിരുന്നു..
അത് ഇപ്രകാരമായിരുന്നു..

പാലാഴിമഥനത്തെ തുടര്‍ന്ന് വിഷ്ണുഭഗവാനു ശനിദോഷം ബാധിക്കുകയും, ശിവഭഗവാന്‍ വേലനായും പാര്‍വ്വതി ദേവി വേലത്തിയായും വന്ന് പാടി ഭഗവാന്‍റെ ശനിദോഷം അകറ്റുകയും ചെയ്തത്രേ.ആ സംഭവത്തെ അനുസ്മരിക്കുന്ന രീതിയില്‍, മാളികപ്പുറത്തമ്മയുടെ മുന്നില്‍ ഭക്തരുടെ ശനിദോഷം അകറ്റാനാണ്‌ പറകൊട്ടിപാട്ട് നടത്തുന്നത്.മണ്ഡപത്തിനു മുന്നിലായി പതിനഞ്ച് വേലന്‍മാര്‍ നിന്ന് കേശാദിപാദം കഥ പാടിയാണ്‌ ശനിദോഷം അകറ്റുന്നത്.

തിരുമേനി ഇങ്ങനെ വിശദീകരിച്ച് കഴിഞ്ഞപ്പോഴേക്കും എല്ലാവരുടെയും ക്ഷീണം മാറിയിരുന്നു.അവര്‍ അന്നത്തെ സങ്കേതത്തിലേക്കുള്ള യാത്ര തുടരുന്നതിനു തയ്യാറായി..
അന്ന് രാത്രിക്കുള്ളില്‍ മുക്കുഴി എത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്‌യം..
അതിനാണ്‌ അവര്‍ യാത്ര തുടര്‍ന്നതും..
എന്നാല്‍ ആ യാത്ര ആനക്കാടുകള്‍ക്ക് ഇടയിലൂടെയായിരുന്നു..
കാട്ടാനകള്‍ നിറഞ്ഞ ആനക്കാടുകളിലൂടെ..

കൂടുതല്‍ അയ്യപ്പചരിതങ്ങള്‍ അറിയുന്നതിനു ദയവായി ഇവിടെ ക്ലിക്കുക

കടപ്പാട്: ഗൂഗിള്‍, വിക്കിപീഡീയ, മാതൃഭൂമി ഹരിവരാസനം, മലയാളമനോരമ ശബരിമല സ്പെഷ്യല്‍, ദാറ്റ്സ് മലയാളം, വെബ് ലോകം, സമ്പൂര്‍ണ്ണഹോരാശാസ്ത്രം, നവഗ്രഹഫലങ്ങള്‍, പുരാണിക് എന്‍സൈക്ലോപീഡിയ, പിന്നെ പേരറിയാത്ത ചില ഗ്രന്‌ഥങ്ങളോടും.അതോടൊപ്പം വിവിധ മാധ്യമങ്ങളില്‍ ശബരിമലയെയും അനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതിയ അപരിചിതരായ കൂട്ടുകാര്‍ക്കും, ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കിത്തന്ന പ്രിയ സുഹൃത്തിനും, ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും, നന്ദി.അയ്യപ്പസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
അരുണ്‍ കായംകുളം

© Copyright
All rights reserved
Creative Commons License
Kaliyuga Varadan by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com