For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.
കലിയുഗ വരദന്‍ പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ..

അദ്ധ്യായം 40 - സംഘം എരുമേലിയില്‍



ദേവനാരായണനെ അത്ഭുതപ്പെടുത്തിയ ആണ്‍കുട്ടിയുടെ സമീപത്തേക്ക് ഒരാള്‍ വന്നു..
ഒരു വേടന്‍റെ രൂപമുള്ളവന്‍..
അത് രുദ്രനായിരുന്നു!!
കാട്ടില്‍ നിന്നും തേന്‍ ശേഖരിക്കുന്നതാണത്രേ രുദ്രന്‍റെ ജോലി.അതിനായി പോകുമ്പോള്‍ തന്‍റെ മകനേയും അദ്ദേഹം കൂടെ കൊണ്ട് പോകാറുണ്ട്.നല്ലൊരു വില്ലാളിയായ ആ പുത്രനാണ്‌ വേടനെ പല അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നത്!!
ഇന്ന് അവന്‍ രവിവര്‍മ്മയുടെയും രക്ഷകനായി!!

അച്ഛനോടൊത്ത് തേനെടുക്കാന്‍ കാട്ടിലേക്ക് പോകാന്‍ വന്നതായിരുന്നു ആ പയ്യന്‍.എരുമേലി വരെ അവന്‍ വേഗത്തില്‍ പോകും, കാരണം ശരണം വിളികളുമായി നീങ്ങുന്ന സ്വാമിമാരെ അവനു ഇഷ്ടമാണ്.അന്നും അങ്ങനെ വന്നപ്പോഴാണ്‌ അവന്‍ ആ കാഴ്ച കണ്ടത്..
സ്വാമിമാരുടെ ഒരു സംഘത്തിനു നേരെ പാഞ്ഞടുക്കുന്ന ഒരു എരുമ!!
അപ്പോള്‍ അവന്‍ മറ്റൊന്നും ചിന്തിച്ചില്ല..
വില്ല്‌ കുലച്ചതും, അമ്പെയ്തതും നിമിഷ നേരത്തിനുള്ളിലായിരുന്നു!!
അമ്പ് കൊണ്ട് എരുമ വീഴുന്നത് കണ്ടിട്ടും അവന്‍റെ കലിയടങ്ങിയില്ലായിരുന്നു.രുദ്രന്‍ സമീപത്തെത്തി അവനെ ആശ്വസിപ്പിച്ചു.അവന്‍റെ അടുത്തേക്ക് ചെന്ന ദേവനാരായണനും സംഘവും വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷിച്ചു.
രവിവര്‍മ്മക്ക് എങ്ങനെ നന്ദി പറയേണമെന്ന് അറിയില്ല!!
തൊഴുകൈയ്യോടെ നിന്ന അവരെ നോക്കി ചിരിച്ച് കൊണ്ട് ആ അച്ഛനും മകനും യാത്രയായി.അവര്‍ പോകുന്നതിനു മുമ്പ് വാമദേവന്‍ നമ്പൂതിരി ചോദിച്ചു:
"എന്താ കുഞ്ഞേ നിന്‍റെ പേര്?"
"കാനനവാസന്‍"
ചിരിച്ച് കൊണ്ട് മറുപടി നല്‍കി ആ പയ്യന്‍ യാത്രയായി.
അച്ഛന്‍റെ പേര്‌ രുദ്രന്‍, മകന്‍ കാനനവാസന്‍..
സാക്ഷാല്‍ മഹാദേവന്‍റെയും അയ്യപ്പന്‍റെയും പേരുകള്‍!!
തിരുമേനി അമ്പരപ്പോടെ തിരിഞ്ഞ് നോക്കി, ആ നോട്ടത്തിന്‍റെ അര്‍ത്ഥം ദേവനാരായണനു മനസിലായി.

"പണ്ട് അയ്യപ്പഭഗവാന്‍ ഇവിടെ വച്ച് എരുമയെ കൊന്നതിനാലാണ്‌ ഇവിടം എരുമയെക്കൊല്ലി അഥവാ എരുമേലി എന്ന് അറിയപ്പെട്ടത്.ഇപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചു എന്ന് തന്നെ പറയാം"
ദേവനാരായണന്‍റെ ഈ വിശദീകരണം എല്ലാവരും അത്ഭുതത്തോടെയാണ്‌ കേട്ടത്.
"അപ്പോള്‍ ആ പയ്യന്‍?" ബ്രഹ്മദത്തനു ഏതാണ്ടെല്ലാം മനസിലായതു പോലെ.
"അത് കാനനവാസന്‍, വേടനായ രുദ്രന്‍റെ മകന്‍.നമുക്ക് അങ്ങനെ കരുതാം.അല്ലെങ്കില്‍ സാക്ഷാല്‍ അയ്യപ്പഭഗവാന്‍ ആ രൂപത്തില്‍ രവിവര്‍മ്മയെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വന്നതുമാകാം"
ഇങ്ങനെ മറുപടി നല്‍കിയട്ട് ആ മഹാമാന്ത്രികന്‍ ചോദിച്ചു:
"ഭഗവാനു വേണ്ടി നമുക്ക് എരുമേലി പേട്ട തുള്ളിയാലോ?"
രവിവര്‍മ്മക്ക് എന്തിനും സമ്മതമായിരുന്നു, എങ്കിലും അറിയാനുള്ള ആഗ്രഹത്തിനു അവന്‍ ആരാഞ്ഞു:
"എന്തെല്ലാമാണ്‌ അതിന്‍റെ ചടങ്ങുകള്‍?"
ദേവനാരായണന്‍ അത് വിശദമാക്കി കൊടുത്തു..

മഹിഷിവധത്തിന്‍റെ കഥയറിഞ്ഞ് ജനങ്ങള്‍ നടത്തിയ ആനന്ദ നൃത്തത്തിന്‍റെ പുനരാവിഷ്ക്കാരമാണത്രേ പേട്ട തുള്ളല്‍.ഇത് നടത്തുന്നതിനായി തീര്‍ത്ഥാടകര്‍ എരുമേലി അങ്ങാടിയില്‍ നിന്നും ശരവും, ധാന്യവും, പച്ചക്കറികളും വാങ്ങി വരും.ഒരോ സംഘത്തിന്‍റെയും ഈ സാധനങ്ങള്‍ ഒരു കമ്പിളിപ്പുതപ്പില്‍ കെട്ടിയ ശേഷം നീണ്ട വടിയില്‍ തൂക്കിയിട്ട്, ആ വടിയുടെ രണ്ടറ്റവും രണ്ട് പേര്‍ ചുമന്ന് കൊണ്ട് സംഘത്തോടൊപ്പം നീങ്ങുന്നു.
കറുപ്പോ നീലയോ വസ്ത്രം ധരിച്ച്, മുഖത്ത് ചായം പൂശി, 'അയ്യപ്പത്തിന്തകത്തോം സ്വാമിത്തിന്തകത്തോം' എന്ന് ആര്‍പ്പ് വിളിച്ച് സംഘാംഗങ്ങള്‍ ആനന്ദനൃത്തം ചവിട്ടുന്നു.
കൊച്ചമ്പലത്തിലെത്തി പ്രാര്‍ത്ഥനക്ക ശേഷമാണത്രേ പേട്ട തുള്ളല്‍ തുടങ്ങുന്നത്!!
പച്ചിലക്കൊമ്പും പിടിച്ച് ആര്‍പ്പ് വിളികളോടെ അവര്‍ നൃത്തം വെച്ച് വാവരുപള്ളിയില്‍ പ്രവേശിച്ച് പ്രദിക്ഷിണം വയ്ക്കുന്നു.എന്നിട്ട് അവിടെ കാണിക്കയിട്ട് മുസ്ലിം പുരോഹിതനില്‍ നിന്ന് ഭസ്മം പ്രസാദമായി വാങ്ങി ഒരു കിലോമീറ്റര്‍ അകലെയുള്ള വലിയമ്പലം ലക്ഷ്യമാക്കി നീങ്ങുന്നു.
"എന്നിട്ട്?" രവിവര്‍മ്മക്ക് ചടങ്ങുകളെ കുറിച്ച് കൂടുതലറിയാനുള്ള ആകാംക്ഷ.
ദേവനാരായണന്‍ തുടര്‍ന്നു..

വലിയമ്പലത്തില്‍ എത്തുന്ന സംഘം, കൈയ്യിലുള്ള മരച്ചില്ലുകള്‍ അമ്പലത്തിന്‍റെ മേല്‍ക്കുരയിലേക്ക് എറിയുകയും, അമ്പലത്തിനെ പ്രദക്ഷിണം വച്ച്, കര്‍പ്പൂരം കത്തിച്ച് പേട്ട തുള്ളല്‍ അവസാനിപ്പിക്കുകയും ചെയ്യുന്നു.
"പേട്ട തുള്ളലിനു ആരാണ്‌ ഒരുക്കുന്നത്?"
പാരമ്പര്യപ്രകാരം രണ്ടാം പ്രാവശ്യം തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് ഒരുക്കാം, ഇവരെ 'രണ്ടാം കന്നി' എന്ന് വിളിക്കുന്നു.
"അപ്പോള്‍ മൂന്നാം തവണ പോകുന്നവരോ?"
"അവരെ മുതല്‍പ്പേര്‍ എന്നും, നാലാം പ്രാവശ്യം പോകുന്നവരെ ഭരിപ്പൂ എന്നും, അഞ്ചാം പ്രാവശ്യം പോകുന്നവരെ പഴമ എന്ന സ്ഥാനപേരിലും അറിയപ്പെടുന്നു"
"കന്നി അയ്യപ്പനു പേട്ട തുള്ളലില്‍ എന്താ പ്രത്യേകത?"
"കന്നി അയ്യപ്പന്‍മാര്‍ നിര്‍ബന്ധമായും പേട്ട തുള്ളണമെന്നാണ്‌ പറയുന്നതു.മാത്രമല്ല പേട്ടതുള്ളല്‍ സമയത്ത് കന്നി അയ്യപ്പന്‍ ഒരു അമ്പ് ധരിക്കുന്ന ചടങ്ങുമുണ്ട്"
വിശദീകരണം നിര്‍ത്തിയട്ട് ദേവനാരായണന്‍ ചോദിച്ചു:
"നമുക്ക് പേട്ട തുള്ളിയാലോ?"
എല്ലാവര്‍ക്കും അതിനു സമ്മതമായിരുന്നു.
അന്നേ ദിവസം പേട്ട തുള്ളി അവര്‍ എരുമേലിയില്‍ കഴിഞ്ഞ് കൂടി.
രവിവര്‍മ്മയുടെ മനസ്സ് ഇപ്പോള്‍ ശാന്തമാണ്...
ഒന്നും രണ്ടും അപകടങ്ങള്‍ ഒഴിഞ്ഞ് പോയ പോലെ മൂന്നാമത്തെ അപകടവും ഒഴിഞ്ഞ് പോകുമെന്ന് അയാള്‍ വിശ്വസിച്ച് തുടങ്ങി!!
എന്നാല്‍ പിന്നീടുണ്ടായ അനുഭവങ്ങള്‍ ആ വിശ്വാസത്തെ തെറ്റിക്കുന്നതായിരുന്നു..

കൂടുതല്‍ അയ്യപ്പചരിതങ്ങള്‍ അറിയുന്നതിനു ദയവായി ഇവിടെ ക്ലിക്കുക

കടപ്പാട്: ഗൂഗിള്‍, വിക്കിപീഡീയ, മാതൃഭൂമി ഹരിവരാസനം, മലയാളമനോരമ ശബരിമല സ്പെഷ്യല്‍, ദാറ്റ്സ് മലയാളം, വെബ് ലോകം, സമ്പൂര്‍ണ്ണഹോരാശാസ്ത്രം, നവഗ്രഹഫലങ്ങള്‍, പുരാണിക് എന്‍സൈക്ലോപീഡിയ, പിന്നെ പേരറിയാത്ത ചില ഗ്രന്‌ഥങ്ങളോടും.അതോടൊപ്പം വിവിധ മാധ്യമങ്ങളില്‍ ശബരിമലയെയും അനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതിയ അപരിചിതരായ കൂട്ടുകാര്‍ക്കും, ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കിത്തന്ന പ്രിയ സുഹൃത്തിനും, ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും, നന്ദി.അയ്യപ്പസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
അരുണ്‍ കായംകുളം

© Copyright
All rights reserved
Creative Commons License
Kaliyuga Varadan by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com