For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.
കലിയുഗ വരദന്‍ പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ..

അദ്ധ്യായം 46 - മലങ്കോട്ട കൊച്ചുവേലന്‍



മുക്കുഴിയിലെ ആ രാത്രി..
ഇപ്പോള്‍ സമയം എട്ടര ആയിരിക്കുന്നു..
ദേവനാരായണനും സംഘവും വിവിധ ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണ്..
തിരുവാഭരണഘോഷയാത്ര തന്നെയാണ്‌ അവരുടെ സംസാരവിഷയം.ഇപ്പോള്‍ അറിയാനുള്ള ആഗ്രഹവും, സംശയവും കൂടുതല്‍ വാമദേവന്‍ നമ്പൂതിരിക്കാണ്.അദ്ദേഹം ദേവനാരായണനോട് ചോദിച്ചു:
"സ്വാമി, തിരുവാഭരണഘോഷയാത്രക്കിടയില്‍ മറ്റൊരു വളര്‍ത്തച്ഛനെ കാണുമെന്ന് കേട്ടിട്ടുണ്ട്.പക്ഷേ താങ്കളുടെ പരാമര്‍ശത്തില്‍ അത് കണ്ടില്ലല്ലോ?"
"ക്ഷമിക്കണം, അത് ഞാന്‍ വിശദീകരിക്കാന്‍ വിട്ട് പോയതാ.മകരം ഒന്നാം തീയതി തിരുവാഭരണത്തിനു മുന്നില്‍ ഉറഞ്ഞ് തുള്ളുമെന്ന് പറഞ്ഞ കൊച്ചുവേലനാണ്‌ അയ്യപ്പസ്വാമിയുടെ മറ്റൊരു വളര്‍ത്തച്ഛനായി അറിയപ്പെടുന്നത്" ദേവനാരായണന്‍റെ മറുപടി.
ഈ വിശദീകരണത്തില്‍ തിരുമേനി തൃപ്തനായെങ്കിലും, മറ്റുള്ളവരില്‍ അതൊരു അമ്പരപ്പാണ്‌ ഉണ്ടാക്കിയത്.കാരണം അയ്യപ്പസ്വാമിയുടെ വളര്‍ത്തച്ഛനാണ്‌ പന്തളം രാജാവെന്ന് എല്ലാവരും കേട്ടിട്ടുണ്ട്.പക്ഷേ..
കൊച്ചുവേലന്‍ എങ്ങനെ വളര്‍ത്തച്ഛനായി??
എല്ലാവരുടെയും അമ്പരപ്പ് കണ്ട് ദേവനാരായണന്‍ അതിനെ കുറിച്ച് വിശദീകരിച്ചു..
മറ്റൊരു വളര്‍ത്തച്ഛനായ കൊച്ചുവേലനെ കുറിച്ചുള്ള ഐതിഹ്യം..

ഈ 'വളര്‍ത്തച്ഛന്‍' എന്നത് ഒരു സ്ഥാനപേരാണ്..
തലപ്പാറക്കോട്ടയിലെ വില്ലാളി വീരനു പന്തളം രാജാവ കല്‍പ്പിച്ച് നല്‍കിയ സ്ഥനപേര്!!
ഈ സ്ഥാനപേരിനു പിന്നില്‍ ഒരു ഐതിഹ്യം ഉണ്ടായിരുന്നു..
പുലിപ്പാലുമായി മടങ്ങിയെത്തിയ അയ്യപ്പഭഗവാനു തുണയായ കൊച്ചുവേലനെ കുറിച്ചുള്ള ഐതിഹ്യം..

മഹാറാണിയുടെ വ്യാജരോഗം മാറ്റാനാണല്ലോ പുലിക്കൂട്ടവുമായി മണികണ്ഠന്‍ പന്തളത്ത് എത്തിയത്.തുടര്‍ന്ന് തന്‍റെ അവതാരോദ്ദേശ്യം വെളിപ്പെടുത്തിയ അദ്ദേഹം തുടര്‍ന്നുള്ള കാലം കഴിച്ച് കൂട്ടുന്നതിനു ശബരിമല തിരഞ്ഞെടുത്തു.
അതോടെ പന്തളം രാജാവ് വിഷമത്തിലായി..
വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായ വനത്തിലാണ്‌ ശബരിമല!!
ഇവിടെ അയ്യപ്പനു ആരാണ്‌ തുണ??
ആ വിഷമത്തിലിരുന്ന രാജാവിനു ശബരിമലയിലെ വിവിധമലകളെ കുറിച്ചും, അവയുടെ അധിപന്‍മാരായ മലമൂപ്പന്‍മാരെ കുറിച്ചും സ്വപ്നദര്‍ശനം ലഭിച്ചു.
അങ്ങനെ അദ്ദേഹം അവരെ കൊട്ടാരത്തിലേക്ക് വരുത്തി..

തൊണ്ണൂറ്റി ഒമ്പത് മലകള്‍ ചേര്‍ന്നതാണ്‌ ശബരിമല!!
രാജാവിന്‍റെ ക്ഷണപ്രകാരം ഈ മലകളുടെ എല്ലാം അധിപന്‍മാര്‍ പന്തളത്തെത്തി.കാര്യം ഗ്രഹിച്ച അവര്‍ മണികണ്ഠനെ സംരക്ഷിക്കുക എന്ന ദൌത്യത്തിനായി, ശബരിമലയിലെ ഒന്നാമത്തെ മലയായ തലപ്പാറമലയിലെ വില്ലാളിവീരനെ മലങ്കോട്ടമലയിലെ കൊച്ചുവേലനായി സ്ഥാനപ്പെടുത്തി.ഇതോടൊപ്പം രാജാവ്, പൂങ്കാവനത്തിലെ വളര്‍ത്തച്ഛനായി കൊച്ചുവേലനു സ്ഥാനവും ചാര്‍ത്തി കൊടുത്തു എന്ന് ഐതിഹ്യം!!
മാത്രമല്ല, രാജമുദ്രയുള്ള ശംഖ്, അരമണി, ശൂലം, വാള്‍, തലപ്പാവ് എന്നിവയും രാജാവ് കൊച്ചുവേലനായി അനുവദിച്ച് നല്‍കി.

ഇതിനു ശേഷമാണ്‌ മണികണ്ഠന്‍ മലയിലേക്ക് പോകാന്‍ തയ്യാറെടുത്തത്..
ഈ സമയത്ത് വര്‍ഷത്തിലൊരിക്കല്‍ തിരുവാഭരണം ചാര്‍ത്തി ഭഗവാനെ ദര്‍ശിക്കാനുള്ള ആഗ്രഹം രാജാവ് പ്രകടിപ്പിച്ചു.ആ ആഗ്രഹം ഭഗവാന്‍ അംഗീകരിക്കുകയും, പൂങ്കാവനത്തിലെ വളര്‍ത്തച്ഛനായ കൊച്ചുവേലന്‍റെ തലപ്പാറക്കോട്ടയില്‍ ആഭരണപ്പെട്ടി പൂജിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രാജാവ് നിര്‍ദ്ദേശങ്ങളെല്ലാം അംഗീകരിച്ചു!!
തുടര്‍ന്ന് മണികണ്ഠന്‍ ശബരിമലയിലേക്ക് യാത്ര ആരംഭിച്ചു..
ഈ യാത്രയില്‍ അദ്ദേഹത്തിനു തുണയായി കൊച്ചുവേലനും ഉണ്ടായിരുന്നു.
തലപ്പാറമലയില്‍ പള്ളികൊണ്ട് പൂജയും മറ്റുകര്‍മ്മങ്ങളും നടത്തിയ ശേഷമാണ്‌ അയ്യപ്പന്‍ ശബരിമലയിലെത്തികയും, ശാസ്താവിഗ്രഹത്തില്‍ വിലയം പ്രാപിക്കുകയും ചെയ്തത്.
"അപ്പോള്‍ കൊച്ചുവേലനോ?"
"വില്ലാളി വീരനായ കൊച്ചുവേലന്‍ തലപ്പാറമലയില്‍ കോട്ട കെട്ടി പൂജ ചെയ്യാന്‍ ആരംഭിച്ചു."

വളര്‍ത്തച്ഛന്‍ എന്ന സ്ഥാനപേരു കിട്ടിയ കൊച്ചുവേലന്‍റെ ഐതിഹ്യം ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചതിനു ശേഷം, തിരുവാഭരണഘോഷയാത്രയില്‍ കൊച്ചുവേലന്‍റെ പ്രാധാന്യവും ദേവനാരായണന്‍ വിശദീകരിച്ചു..
പന്തളത്ത് നിന്ന് പുറപ്പെടുന്ന തിരുവാഭരണഘോഷയാത്ര മകരമാസം ഒന്നാം തീയതിയാണ്‌ പ്ലാപ്പള്ളിക്ക് അടുത്തുള്ള തലപ്പാറമല കോട്ടയില്‍ എത്തുന്നത്.കോട്ടയെ പ്രദക്ഷിണം ചെയ്ത ശേഷം, കൊച്ചുവേലന്‍ തിരുവാഭരണങ്ങള്‍ താങ്ങി ഇറക്കി പൂജാദികര്‍മ്മങ്ങള്‍ ചെയ്യും.അതിനു ശേഷം ദക്ഷിണവാങ്ങി, അദ്ദേഹം തന്നെ തിരുവാഭരണപ്പെട്ടികള്‍ താങ്ങി ഉയര്‍ത്തിവിടും.തുടര്‍ന്ന് കൊച്ചുവേലനും ഘോഷയാത്രയോടൊപ്പം ശബരിമലക്ക് യാത്രയാകും.

ദേവനാരായണന്‍ വിശദീകരണം പൂര്‍ത്തിയാക്കിയപ്പോഴേക്കും സമയം പത്ത് മണി ആകാറായിരുന്നു.അതിനാല്‍ തന്നെ എല്ലാവരും ഉറങ്ങാന്‍ തയ്യാറെടുത്തു തുടങ്ങി..
വിരിവെക്കുന്ന സ്ഥലം ലക്ഷ്‌യമാക്കി മുമ്പേ നടന്നത് രവിവര്‍മ്മയായിരുന്നു.തൊട്ടുപിറകിനായി രവിവര്‍മ്മയെ ശ്രദ്ധിച്ച് കൊണ്ട് വിഷ്ണുദത്തനുമുണ്ടായിരുന്നു.
ഒരു നിമിഷം..
ഭയാനകമായ ഒരു കാഴ്ചയില്‍ വിഷ്ണുദത്തന്‍റെ കണ്ണുടക്കി.
അവന്‍ അലറി വിളിച്ചു:
"രവിവര്‍മ്മാ, അപകടം!!"
അത് കേട്ട് ഞെട്ടിത്തിരിഞ്ഞ രവിവര്‍മ്മക്ക് ഒഴിഞ്ഞ് മാറാന്‍ കഴിഞ്ഞില്ല..
നിലവിളി കേട്ട് ഓടിയെത്തിയ ദേവനാരായണന്‍ പോലും നിസഹായകനായി നിന്ന് പോയി..
അതായിരുന്നു ആ മാന്ത്രികന്‍ പോലും ഭയത്തോടെ കാത്തിരുന്ന നിമിഷം..
മൂന്നാമത്തെ അപകടം അതിന്‍റെ മുഴുവന്‍ ഭീകരതയോടും കൂടി രവിവര്‍മ്മയെ ബാധിക്കുന്ന നിമിഷം..
അത് സംഭവിക്കുകയും ചെയ്തിരിക്കുന്നു!!
ഈ സമയത്ത് തന്നെയായിരുന്നു കോരനും കൂട്ടരും മുക്കുഴിയിലെത്തിയത്..

കൂടുതല്‍ അയ്യപ്പചരിതങ്ങള്‍ അറിയുന്നതിനു ദയവായി ഇവിടെ ക്ലിക്കുക

കടപ്പാട്: ഗൂഗിള്‍, വിക്കിപീഡീയ, മാതൃഭൂമി ഹരിവരാസനം, മലയാളമനോരമ ശബരിമല സ്പെഷ്യല്‍, ദാറ്റ്സ് മലയാളം, വെബ് ലോകം, സമ്പൂര്‍ണ്ണഹോരാശാസ്ത്രം, നവഗ്രഹഫലങ്ങള്‍, പുരാണിക് എന്‍സൈക്ലോപീഡിയ, പിന്നെ പേരറിയാത്ത ചില ഗ്രന്‌ഥങ്ങളോടും.അതോടൊപ്പം വിവിധ മാധ്യമങ്ങളില്‍ ശബരിമലയെയും അനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതിയ അപരിചിതരായ കൂട്ടുകാര്‍ക്കും, ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കിത്തന്ന പ്രിയ സുഹൃത്തിനും, ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും, നന്ദി.അയ്യപ്പസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
അരുണ്‍ കായംകുളം

© Copyright
All rights reserved
Creative Commons License
Kaliyuga Varadan by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com