For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.
കലിയുഗ വരദന്‍ പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ..

അദ്ധ്യായം 42 - കാനന യാത്ര



ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്നില്‍, തിരുവിതാംകൂറിലെ മഹാരാജാവായ ശ്രീ ചിത്തിരതിരുന്നാള്‍, നാന്നൂറ്റി ഇരുപത് പവന്‍ തൂക്കമുള്ള ഒരു തങ്കയങ്കി കാണിക്കയായി ഭഗവാനു സമര്‍പ്പിച്ചു.ഇന്നും മണ്ഡലപൂജക്ക് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ഈ തങ്കയങ്കി ചാര്‍ത്താറുണ്ട്.
മണ്ഡലപൂജക്ക് രണ്ട് നാള്‍ മുമ്പാണ്‌ തങ്കയങ്കി ഘോഷയാത്ര ആരംഭിക്കുന്നത്..
അന്നേ ദിവസം തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥയാത്ര ആറന്‍മുള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.ഈ തങ്കയങ്കിയാണ്‌ വൃശ്ചികം ഒന്നു തുടങ്ങി നാല്‍പ്പത്തി ഒന്നാം നാളില്‍, അതായത് മണ്ഡലപൂജക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നത്.എല്ലാവര്‍ഷവും മണ്‌ഡലപൂജ കഴിഞ്ഞ്‌, തങ്കയങ്കി ആറന്മുളയിലെത്തിച്ച്‌ ദേവസ്വംവക ഭണ്‌ഡാരത്തില്‍ സൂക്ഷിക്കും.

കോട്ടപ്പടിയില്‍ നിന്നും തുടര്‍ന്നുള്ള യാത്രയില്‍ തങ്കയങ്കിയെ കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ വാമദേവന്‍ നമ്പൂതിരി എല്ലാവര്‍ക്കുമായി വിശദീകരിച്ച് കൊടുത്തു, എന്നിട്ട് പറഞ്ഞു:
"ഇതേ പോലെ വിശേഷപ്പെട്ടതാണ്‌ എല്ലാവര്‍ഷവും ധനു ഇരുപത്തിയെട്ടിനു പന്തളത്ത് നിന്നും പുറപ്പെടുന്ന തിരുവാഭരണഘോഷയാത്രയും"
"എന്തെല്ലാമാണ്‌ അതിന്‍റെ ചടങ്ങുകള്‍?" വിഷ്ണുദത്തനു അതു കൂടി അറിഞ്ഞാല്‍ കൊള്ളാം.
"ക്ഷമിക്കണം വിശദമായി എനിക്ക് അറിയില്ല"
വാമദേവന്‍ നമ്പൂതിരി തന്‍റെ നിസഹായവസ്ഥ വെളിപ്പെടുത്തി.
എന്നാല്‍ ആ ചടങ്ങുകള്‍ ദേവനാരായണനു അറിയാമായിരുന്നു, എല്ലാവരുടെയും അറിവിനായി അദ്ദേഹമത് വിശദീകരിച്ചു..

ഒന്നാം നാള്‍..
ധനു ഇരുപത്തിയെട്ട്..
അന്നേ ദിവസം ബ്രാഹ്മമുഹൂര്‍ത്തം..
പന്തളം അയ്യപ്പക്ഷേത്ര സന്നിധിയാണ്‌ സ്ഥലം.തിരുവാഭരണം ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാനിവിടെ സൌകര്യമുണ്ട്.അന്ന് ബ്രഹ്മമുഹൂര്‍ത്തത്തില്‍ പന്തളത്തെ വലിയതമ്പുരാനെ ക്ഷേത്രനടയില്‍ നിന്ന് സ്വീകരിച്ച്, കിഴക്കേ ഇടവഴിയിലൂടെ അകത്തേക്ക് ആനയിക്കുന്നു..
തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അയ്യപ്പദര്‍ശനം!!
അതിനു ശേഷം ശ്രീകോവിലിന്‍റെ തെക്ക് ഭാഗത്ത് തയ്യാറാകിയ പീഠത്തില്‍ ഇരുന്ന് ഭക്തജനങ്ങള്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കുന്നു..
ഇപ്പോള്‍ സമയം പത്തരയായി..
ഇളയതമ്പുരാന്‍ എഴുന്നെള്ളണ്ട സമയമായിരിക്കുന്നു..
രാജപ്രതിനിധിയായ ഇളയതമ്പുരാനും, വലിയ തമ്പുരാന്‍ പാലിച്ച ചടങ്ങുകളോടെ ദര്‍ശനം നടത്തുകയും അതിനു ശേഷം വലിയതമ്പുരാന്‍റെ ഇടതുഭാഗത്തായി നിലയുറപ്പിക്കുകയും ചെയ്യുന്നു.

ദേവനാരായണന്‍ ഇത്രയും വിശദീകരിച്ചപ്പോഴേക്കും അവര്‍ അഴുതാനദിക്കരയിലെത്തി.ഇനി മുന്നില്‍ മലയാണ്..
കിഴക്കാം തൂക്കായി കിടക്കുന്ന അഴുതാമേട്!!
അതിനാല്‍ തന്നെ ഒന്നു വിശ്രമിച്ചട്ട് വേണം യാത്ര ആരംഭിക്കാന്‍.ദേവനാരായണന്‍റെ ഉപദേശപ്രകാരം വിശ്രമിച്ച ശേഷം അഴുതയില്‍ മുങ്ങി കല്ലുമായാണ്‌ അവര്‍ യാത്ര ആരംഭിച്ചത്..
"ഈ കല്ലെന്തിനാ അങ്കിളേ?"
"അത് കല്ലിടാം കുന്നിലിടാനാ മോനെ"
വൈഷ്ണവന്‍റെ ചോദ്യത്തിനു ദേവനാരായണന്‍ മറുപടി പറഞ്ഞു.എന്നാല്‍ കല്ലിടാനുള്ള കാരണത്തെ കുറിച്ച് വൈഷ്ണവന്‍ ചോദിച്ചുമില്ല, ദേവനാരായണന്‍ വിശദീകരിച്ചതുമില്ല.
അവര്‍ യാത്ര തുടര്‍ന്നു..
ആ യാത്രയില്‍ ദേവനാരായണന്‍ വിശദമാക്കി..
തിരുവാഭരണഘോഷയാത്രയിലെ മറ്റ് ചടങ്ങുകള്‍..

ഒന്നാം ദിവസം പന്ത്രണ്ട് മണിയോടെ ഉച്ചപൂജക്കായി പന്തളം അയ്യപ്പനടയടക്കും.പിന്നീട് നട തുറക്കുമ്പോള്‍ അയ്യപ്പസ്വാമിയേയും, തിരുവാഭരണത്തേയും, അതേപോലെ പീഠത്തില്‍ പ്രത്യേകമായി വച്ച ഉടവാളിനേയും മേല്‍ശാന്തി നീരാജ്ഞനമുഴിയും.തുടര്‍ന്ന് തീര്‍ത്ഥവും പ്രസാദവും നല്‍കിയ ശേഷം അദ്ദേഹം ഉടവാള്‍ വലിയ തമ്പുരാനെ ഏല്‍പ്പിക്കുന്നു.അതിനു ശേഷം വലിയതമ്പുരാന്‍ ഉടവാള്‍ ഇളയതമ്പുരാനു കൈമാറുകയും യാത്രക്ക് അനുമതി നല്‍കുകയും ചെയ്യുന്നു.
"അപ്പോള്‍ വലിയതമ്പുരാന്‍ ശബരിമലക്ക് വരില്ലേ?" ചോദ്യം രവിവര്‍മ്മയുടെതാണ്.
"ഇല്ല, തമ്പുരാന്‍ വരില്ല"
"അതെന്താ?"
"തമ്പുരാനു അയ്യപ്പസ്വാമിയുടെ അച്ഛന്‍റെ സ്ഥാനമാ, തമ്പുരാന്‍ മലകയറിയാല്‍ ഭഗവാനു ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കേണ്ടി വരും"
എല്ലാം മനസിലായ പോലെ രവിവര്‍മ്മ തലയാട്ടി.
ദേവനാരായണന്‍ വിശദീകരണം തുടര്‍ന്ന്..

ഉച്ചക്ക് ഒരു മണിയോട് കൂടി രാജകുടുംബാംഗങ്ങളാല്‍ എടുക്കപ്പെടുന്ന തിരുവാഭരണം പ്രദക്ഷിണമായി കിഴക്കെ ഇടനാഴികയിലൂടെ ക്ഷത്രകവാടത്തില്‍ എത്തിക്കും.ഇവിടെ നിന്നും തിരുവാഭരണവാഹകര്‍, തിരുവാഭരണവും മറ്റ് പേടകവും ശിരസിലേറ്റി പ്രദക്ഷിണമായി മേടക്കല്ലിറങ്ങി കൈപ്പുഴക്ഷേത്രം വഴി കുളനടക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നു..
"അപ്പോള്‍ ഇളയതമ്പുരാനോ?" ഇക്കുറി സംശയം തിരുമേനിക്കാണ്.
തിരുവാഭരണയാത്രയോടൊപ്പം ഇളയതമ്പുരാനും കാണുമെന്ന് അദ്ദേഹത്തിനറിയാം, അതാണ്‌ ദേവനാരായണന്‍ ഇളയതമ്പുരാനെ കുറിച്ച് പരാമര്‍ശിക്കാത്തത് കണ്ട് തിരുമേനി എടുത്ത് ചോദിച്ചത്..
അപ്പോള്‍ ഇളയതമ്പുരാനോ??
അത് പറയാം..

രാജപ്രതിനിധിയായ ഇളയതമ്പുരാനാണ്‌ തിരുവാഭരണം കൈകാര്യം ചെയ്യാന്‍ അവകാശമുള്ള ഏക വ്യക്തി.അതിനാല്‍ തിരുവാഭരണത്തോടൊപ്പം കിഴക്കേനടയിലേക്ക് അദ്ദേഹവും പുറപ്പെടും.തുടര്‍ന്ന് ക്ഷേത്രപ്രദക്ഷണം കഴിഞ്ഞ് മേടക്കല്ല്‌ വഴി നടുവിലെ മാളികമുറ്റത്തു തയ്യാറായി നില്‍ക്കുന്ന പല്ലക്കിനടുത്ത് എത്തുകയും, ഉടവാള്‍ കുറുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്യുന്നു..
ഇനി വടക്കേമുറി കൊട്ടാരത്തിലേക്കുള്ള യാത്രയാണ്..
ഉടവാളും പരിചയുമായി കുറുപ്പ് മുന്നിലും, പിന്നിലായി പല്ലക്കില്‍ ഇളയതമ്പുരാനും കൊട്ടാരത്തില്‍ എത്തുകയും, വിധിപ്രകാരം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച ശേഷം പരിവാരങ്ങളോടൊത്ത് കൊട്ടാരവളപ്പിലെ പതിനട്ട് പടിയിറങ്ങി, പരമ്പരാഗതപാതയിലൂടെ കുളനടക്ഷേത്രത്തിന്‍റെ തെക്കേ നടയില്‍ എത്തുകയും ചെയ്യുന്നു.

ഇവിടെ കാത്ത് നില്‍ക്കുന്ന പല്ലക്കില്‍ കയറി അദ്ദേഹം കുളനടക്ഷേത്രത്തില്‍ എത്തി ചേരുന്നു.
ഇനി യാത്ര കുളനടക്ഷേത്രത്തില്‍ നിന്നാണ്..
തിരുവാഭരണപേടകങ്ങളുടെ വാഹകര്‍ മുന്നിലായും, അതിനു പിന്നിലായി ഉടവാളും പരിചയുമായി കുറുപ്പും, തൊട്ട് പുറകിലായി കാല്‍ നടയായി തമ്പുരാനും യാത്ര ആരംഭിക്കുന്നു..
ആ യാത്രയില്‍ ഉടനീളം തിരുവാഭരണത്തിനും ഇളയതമ്പുരാനും പല സ്ഥലങ്ങളിലും ഭക്തജനങ്ങള്‍ സ്വീകരണം നല്‍കുന്നു.ഉള്ളന്നൂര്‍, ആറന്‍മുള, പൊന്നിന്‍തോട്ടം, ചെറുകോല്‍ ക്ഷേത്രങ്ങളില്‍ ദര്‍ശിച്ച്, രാത്രിയോട് കൂടി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ ഈ സംഘം എത്തുന്നു.തുടര്‍ന്ന് സ്നാനാദി കര്‍മ്മങ്ങള്‍ക്ക് ശേഷം തമ്പുരാന്‍ ഭക്തജനങ്ങള്‍ക്ക് വിഭൂതി നല്‍കി അനുഗ്രഹിക്കുകയും, പൂജാരിയുടെ ആതിഥ്യം സ്വീകരിച്ച് പരിവാരസമേതനായി ക്ഷേത്രത്തില്‍ തങ്ങുകയും ചെയ്യുന്നു.

ഒന്നാം ദിവസത്തെ യാത്രയെ കുറിച്ചുള്ള വിശദീകരണം നിര്‍ത്തിയ ദേവനാരായണന്‍ കണ്ടത് വിഷ്ണുദത്തന്‍റെ കൈയ്യില്‍ മുറുകെ പിടിക്കുന്ന രവിവര്‍മ്മയെ ആണ്!!
"എന്ത് പറ്റി സ്വാമി?"
"തലകറങ്ങുന്ന പോലെ"
ഇങ്ങനെ പറഞ്ഞ് കൊണ്ട് രവിവര്‍മ്മ നിലത്തേക്കിരുന്നു..

കൂടുതല്‍ അയ്യപ്പചരിതങ്ങള്‍ അറിയുന്നതിനു ദയവായി ഇവിടെ ക്ലിക്കുക

കടപ്പാട്: ഗൂഗിള്‍, വിക്കിപീഡീയ, മാതൃഭൂമി ഹരിവരാസനം, മലയാളമനോരമ ശബരിമല സ്പെഷ്യല്‍, ദാറ്റ്സ് മലയാളം, വെബ് ലോകം, സമ്പൂര്‍ണ്ണഹോരാശാസ്ത്രം, നവഗ്രഹഫലങ്ങള്‍, പുരാണിക് എന്‍സൈക്ലോപീഡിയ, പിന്നെ പേരറിയാത്ത ചില ഗ്രന്‌ഥങ്ങളോടും.അതോടൊപ്പം വിവിധ മാധ്യമങ്ങളില്‍ ശബരിമലയെയും അനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതിയ അപരിചിതരായ കൂട്ടുകാര്‍ക്കും, ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കിത്തന്ന പ്രിയ സുഹൃത്തിനും, ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും, നന്ദി.അയ്യപ്പസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
അരുണ്‍ കായംകുളം

© Copyright
All rights reserved
Creative Commons License
Kaliyuga Varadan by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com