For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.
കലിയുഗ വരദന്‍ പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ..

അദ്ധ്യായം 39 - രണ്ടാമത്തെ അപകടം



പുത്തന്‍ വീട്..
ഈ പേരിനു ഒരു ചരിത്രമുണ്ട്!!
പുലിപ്പാലു തേടി അയ്യപ്പന്‍ വനത്തിലെത്തിയത് മഹിഷിയുടെ പ്രഭാവ കാലത്തായിരുന്നു.അവള്‍ വരബലത്താല്‍ അഹങ്കരിച്ച് ഭൂമിയും, ദേവലോകവും ഒരേപോലെ വിറപ്പിച്ചിരുന്ന കാലഘട്ടം!!
ഈ സമയത്താണ്‌ ഭഗവാന്‍ എരുമേലിക്ക് സമീപം എത്തിചേര്‍ന്നത്.അവിടെയുള്ള സമീപവാസികളെല്ലാം എരുമയെ ഭയന്നാണ്‌ കഴിഞ്ഞിരുന്നത്.
അന്ന് മണികണ്ഠന്‍ അവിടെയൊരു വീട്ടില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചു.അതിനായി അനുവാദം ചോദിച്ച് അദ്ദേഹം ഒരു വീട്ടിലെത്തി.അവിടെ ഒരു മുത്തശ്ശി മാത്രമാണ്‌ ഉണ്ടായിരുന്നത്.മുത്തശ്ശിയില്‍ നിന്ന് മഹിഷിയുടെ ആക്രമണ കഥ അറിഞ്ഞപ്പോള്‍ ഭഗവാന്‍ മഹിഷിയെ നേരിടാന്‍ തയ്യാറാണെന്ന് അറിയിച്ചു.എന്നാല്‍ ഭഗവാന്‍റെ അവതാരോദ്ദേശം അറിയാത്ത മുത്തശ്ശി ബാലനെ നിരുത്സാഹപ്പെടുത്താനായി പറഞ്ഞു:
"മോന്‍ കരുതുന്ന പോലെയല്ല, മഹിഷി ഭയങ്കരിയാണ്.മാത്രമല്ല ഇന്നിവിടെ അന്തിയുറങ്ങാനും സൌകര്യമില്ല, കാരണം ഇതൊരു പഴയവീടാണ്"
ഭഗവാന്‍ അതുകേട്ട് ചിരിച്ചു, എന്നിട്ട് പറഞ്ഞു:
"ഇത് പഴയവീടല്ല മുത്തശ്ശി, പുത്തന്‍വീടാണ്"
അന്നേ ദിവസം വീടിന്‍റെ ഉമ്മറത്ത് ഭഗവാന്‍ കിടന്നുറങ്ങി.

കഥ പറയുന്നത് ഒന്ന് നിര്‍ത്തിയട്ട് വാമദേവന്‍ നമ്പൂതിരി എല്ലാവരോടുമായി പറഞ്ഞു:
"ഇന്നും ആ വീട് പുത്തന്‍ വീടെന്നാണ്‌ അറിയപ്പെടുന്നത്.ഭഗവാന്‍ നല്‍കിയ പള്ളിവാളും മറ്റും അവിടെ പൂജിക്കുന്നുണ്ടത്രേ"
"അയ്യോ കഥയുടെ ബാക്കി പറ" വൈഷ്ണവന്‍റെ ക്ഷമ നശിച്ച് തുടങ്ങി.
ആ പത്ത് വയസ്സുകാരന്‍റെ ആഗ്രഹത്തെ മാനിച്ച് തിരുമേനി ബാക്കി കഥ പറഞ്ഞു..

ദേവലോകത്ത് മഹിഷിയുടെ പരാക്രമങ്ങള്‍ തുടരുകയായിരുന്നു..
ഇതിനെ കുറിച്ച് അറിഞ്ഞ ഭഗവാന്‍ ശിവഭൂതഗണങ്ങളുടെ സഹായത്തോടെ ദേവലോകത്ത് എത്തി.അവിടെ വച്ച് അദ്ദേഹം മഹിഷിയെ നേരിട്ടു.യുദ്ധത്തിനിടയില്‍ അദ്ദേഹം മഹിഷിയെ ഭൂമിയിലേക്ക് തള്ളിയിടുകയും, അവള്‍ അഴുതാനദിക്കരയില്‍ വന്ന് വീഴുകയും ചെയ്തു.
ഇവിടെ വച്ച് നടന്ന അതിഭയങ്കരമായ യുദ്ധത്തിനൊടുവില്‍ ഭഗവാന്‍ മഹിഷിയെ നിഗ്രഹിച്ചു!!!
എന്നിട്ട് പുലിപ്പാലു തേടി യാത്ര തുടങ്ങി..
ആ യാത്രയില്‍ മഹാദേവന്‍ അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷനാകുകയും, ജന്മോദ്ദേശം സഫലമായതിനാല്‍ പന്തളം രാജ്യത്തേക്ക് മടങ്ങി രാജാവിനെ ആശ്വസിപ്പിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.
അങ്ങനെ മണികണ്ഠന്‍ പന്തളത്തേക്ക് മടങ്ങി.
"അപ്പോ പുലിപ്പാലോ?" വൈഷ്ണവനു ആ കഥ കൂടി അറിയണം.
തിരുമേനി കഥ തുടര്‍ന്നു..

പുലിപ്പാലിനെ കുറിച്ച് ആലോചിച്ച മണികണ്ഠനോടെ, ദേവേന്ദ്രന്‍റെ സഹായം അതിനായി ലഭിക്കുമെന്ന് മഹാദേവന്‍ ഉപദേശിച്ചിരുന്നു.അതിനാലാണ്‌ തിരികെ പന്തളത്തേക്ക് പോകുവാന്‍ അദ്ദേഹം തയ്യാറായത് തന്നെ.തിരിച്ചുള്ള യാത്രാ മദ്ധ്യേ ദേവേന്ദ്രനെ കണ്ട്മുട്ടുകയും, ദേവേന്ദ്രന്‍ പുലിയായും, ദേവസ്ത്രീകള്‍ പെണ്‍പുലികളായും അദ്ദേഹത്തോടൊപ്പം പന്തളത്തേക്ക് പോകുവാന്‍ തയ്യാറാകുകയും ചെയ്തു..
അങ്ങനെ പുലിപ്പുറത്ത് കയറി മണികണ്ഠന്‍ പന്തളത്തെത്തി!!
സ്വീകരിക്കാന്‍ വന്ന രാജാവിനോട് ആവശ്യമുള്ള പുലിപ്പാലു കറന്നെടുത്തോളാന്‍ അയ്യപ്പന്‍ സമ്മതം കൊടുത്തു.എന്നാല്‍ ഭഗവാന്‍റെ മഹത്വം മനസിലാക്കിയ രാജാവ് തൊഴുകൈകളോട് ഇങ്ങനെ പറഞ്ഞു:
"അങ്ങ് വനത്തിലേക്ക് യാത്രയായ അന്നു തന്നെ രാജ്ഞിയുടെ അസുഖം ഭേദമായി, ദയവായി പുലികളെ മടക്കി അയച്ചാലും"
തന്നോട് മാപ്പ് അപേക്ഷിച്ച രാജാവിനോട് മണികണ്ഠന്‍ പറഞ്ഞു:
"ഇവിടെ ശിക്ഷയുടെയോ മാപ്പിന്‍റെയോ കാര്യമുദിക്കുന്നില്ല.ദേവകാര്യാര്‍ത്ഥമായ എന്‍റെ അവതാരം സഫലമായി, ഇനി ഞാന്‍ ദേവലോകത്തേക്ക് മടങ്ങുകയാണ്"
അന്ന് മണികണ്ഠനു പന്ത്രണ്ട് വയസ്സ് തികയുന്ന ദിവസമായിരുന്നു!!

സത്യം മനസിലാക്കിയ രാജാവ് മണികണ്ഠന്‍റെ പേരില്‍ ഒരു ക്ഷേത്രം പണിയേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.അതിന്‍റെ പ്രകാരം അയ്യപ്പന്‍ ഒരു അമ്പെയ്ത് സ്ഥാനം നിശ്ചയിക്കുകയും, അവിടെ ദേവഋഷിയായ വിശ്വകര്‍മ്മാവിന്‍റെ സഹായത്താല്‍ ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു.
ഇനി പ്രതിഷ്ഠ നടത്തണം..
അത് എങ്ങനെ വേണമെന്ന് എല്ലാവരും ചിന്തിച്ച് നില്‍ക്കേ, സാക്ഷാല്‍ പരശുരാമന്‍ അവിടെ വരുകയും, ധര്‍മ്മശാസ്താവിന്‍റെ പ്രതിഷ്ഠ നടത്തുകയും ചെയ്തു!!
"അപ്പോള്‍ അയ്യപ്പനോ?" രവിവര്‍മ്മക്ക് അത് കൂടി അറിയണം.
പ്രതിഷ്ഠ നടത്തിയ ശുഭമുഹൂര്‍ത്തത്തില്‍ ഭഗവാന്‍ അയ്യപ്പന്‍ ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചത്രേ!!
അതിനാലാണ്‌ ശബരിമലയില്‍ നിത്യബ്രഹ്മചാരിയായ അയ്യപ്പനെ ആരാധിക്കുന്നത്.
തിരുമേനി കഥ പറഞ്ഞ് അവസാനിപ്പിച്ചു.

പിന്നീടുള്ള യാത്രയില്‍ രവിവര്‍മ്മയുടെ ചിന്ത ആ കഥയെ കുറിച്ചായിരുന്നു.അയ്യപ്പന്‍റെ ചരിത്രകഥയേക്കാള്‍ തിളക്കമേറിയ ഐതിഹ്യകഥയെ കുറിച്ച്..
അപ്പോള്‍ അയ്യപ്പന്‍ ഭഗവാനായിരുന്നോ??
ഈ കഥയില്‍ മാളികപ്പുറത്തമ്മ ആരാണ്??
ഈ കഥയുമായി ബന്ധപ്പെട്ട് ആചാരങ്ങള്‍ എങ്ങനെ വന്നു??
അവന്‍റെ മനസില്‍ ഒരായിരം ചോദ്യങ്ങള്‍!!

"രവിമാമാ...മാറിക്കോ!!!"
വൈഷ്ണവന്‍റെ അലര്‍ച്ചയാണ്‌ രവിവര്‍മ്മയെ ഓര്‍മ്മയില്‍ നിന്ന് തിരികെ എത്തിച്ചത്.ഞെട്ടിത്തിരിഞ്ഞ് പുറകിലേക്ക് നോക്കിയ അവന്‍ ആ കാഴ്ച കണ്ട് ഭയന്ന് പോയി..
ഒരു ഇടഞ്ഞ എരുമ തന്നെ ലക്ഷ്‌യമാക്കി പാഞ്ഞ് വരുന്നു!!
ഒരു നിമിഷം..
എരുമയുടെ ലക്ഷ്‌യത്തെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുള്ള ദേവനാരായണന്‍ പഞ്ചാക്ഷരി മന്ത്രം ഉറക്കെ ജപിച്ച് കൊണ്ട് രവിവര്‍മ്മയുടെ മുന്നിലേക്ക് കയറി നിന്നു..
പാഞ്ഞ് വന്ന എരുമ ദേവനാരായണന്‍റെ അടുത്തെത്തിയപ്പോള്‍ ഒന്ന് നിന്നു..
പിന്നെ ഒരു വശത്തേക്ക് മറിഞ്ഞ് വീണു!!
മുന്നില്‍ വന്ന അപകടം ഒഴിഞ്ഞ് മാറിയെന്ന് ചിന്തിച്ച് എല്ലാവരും ആശ്വസിച്ചു.എന്നാല്‍ മറ്റൊരു രൂപം കണ്ട് ദേവനാരായണന്‍ പകച്ച് നിന്നു പോയി..
അത് ജ്വലിക്കുന്ന മുഖത്തോട് നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ രൂപമായിരുന്നു!!
അപകടത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ ദേവനാരായണന്‍റെ മനസില്‍ തെളിഞ്ഞ് വന്ന അതേ രൂപം..

കൂടുതല്‍ അയ്യപ്പചരിതങ്ങള്‍ അറിയുന്നതിനു ദയവായി ഇവിടെ ക്ലിക്കുക

കടപ്പാട്: ഗൂഗിള്‍, വിക്കിപീഡീയ, മാതൃഭൂമി ഹരിവരാസനം, മലയാളമനോരമ ശബരിമല സ്പെഷ്യല്‍, ദാറ്റ്സ് മലയാളം, വെബ് ലോകം, സമ്പൂര്‍ണ്ണഹോരാശാസ്ത്രം, നവഗ്രഹഫലങ്ങള്‍, പുരാണിക് എന്‍സൈക്ലോപീഡിയ, പിന്നെ പേരറിയാത്ത ചില ഗ്രന്‌ഥങ്ങളോടും.അതോടൊപ്പം വിവിധ മാധ്യമങ്ങളില്‍ ശബരിമലയെയും അനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതിയ അപരിചിതരായ കൂട്ടുകാര്‍ക്കും, ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കിത്തന്ന പ്രിയ സുഹൃത്തിനും, ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും, നന്ദി.അയ്യപ്പസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
അരുണ്‍ കായംകുളം

© Copyright
All rights reserved
Creative Commons License
Kaliyuga Varadan by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com